സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം തകർക്കാന്‍ കുത്തിത്തിരുപ്പുകളും കൊണ്ടുവരരുത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ പോലീസിനെ ഏല്‍പ്പിച്ച നടപടിയെ വിമർശിച്ച പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ കോവിഡ് വ്യാപനം ഏതു വിധേനയും വലിയ തോതിലാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഇത്തരത്തിൽ ചിന്തിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ രോഗവ്യാപനത്തിന്റെ ഘട്ടമാണ് നിലവിലുള്ളത്. രോഗികള്‍ കൂടുന്നതിനാല്‍ ആരോഗ്യപ്രവർത്തകരുടെ ജോലി ഭാരം വര്‍ദ്ധിക്കുകയും ചെയ്തു. അത് ലഘൂകരിക്കാനാണ് പോലീസിനെ ഉപയോഗിക്കുന്നത്. രോഗ ബാധിതരുടെ കോണ്ടാക്ട് ട്രേസിംഗ് ഉൾപ്പെടെ ശരിയായി ചെയ്യാൻ സാധിക്കുക പോലീസിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നവരില്‍ തങ്ങൾക്ക് സ്വാധീനമുള്ള ആളുകളെ അടർത്തിമാറ്റാൻ പ്രതിപക്ഷം ശ്രമം നടത്തുകയാണ്. ഈ നടപടി പ്രതിരോധ പ്രവർത്തകരിൽ സംശയം ഉളവാക്കുകയും അവരെ സജീവമാകാതിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ഒരു ഘട്ടത്തിൽ ഇതാണോ പ്രതിപക്ഷം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
എന്നാല്‍ ജനങ്ങൾ കാര്യങ്ങൾ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും വിമർശനങ്ങൾക്ക് പകരം തെറ്റായ പ്രചരണവും കോവിഡ് പ്രതിരോധം തകർക്കാനുള്ള കുത്തിത്തിരുപ്പുകളും കൊണ്ടുവരരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേപോലെ തന്നെ കെട്ടുകഥകൾ ചുമന്ന് കൊണ്ടുവരുന്നവർ അതിന്റെ ഭാരം സ്വയം പേറേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.