അലംഭാവവും വിട്ടുവീഴ്ചയും ഈ സ്ഥിതിയിലാക്കി, ഇനി കർശന നടപടി: മുഖ്യമന്ത്രി
കോവിഡ് രോഗവ്യാപനം തടയുന്നതില്‍ അലംഭാവം ഉണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയും സംസ്ഥാനത്ത് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ വിദേശത്തുനിന്നുള്ളവര്‍ എത്തുന്ന വേളയില്‍ പോലും സംസ്ഥാനത്ത് കര്‍ശനമായ ജാഗ്രത നിലനിന്നിരുന്നു. വിദേശത്തുനിന്നുള്ളവര്‍ എത്തണമെന്നു തന്നെയായിരുന്നു സര്‍ക്കാരിന്റെ നിലപാടും. അവര്‍ വരികയും ചികില്‍സ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് അങ്ങോട്ട് ക്വാറന്റീന്‍, സാമൂഹിക അകലം തുടങ്ങിയ പാലിക്കുന്നതിതിന്റെ ഗൗരവം നിലനിര്‍ത്തിപ്പോരുന്നതില്‍ എല്ലാവരുടെയും ഭാഗത്തുനിന്നും അലംഭാവം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ പുലര്‍ത്തേണ്ട ഗൗരവം കുറഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് വഴിവെച്ചത്. പരാതികള്‍ ഉയര്‍ന്നാലും ഇനി കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ സഹകരിക്കണമെന്നും പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.