പാമ്പിനെ ഉപയോഗിച്ചു നടത്തിയ ഉത്രയുടെ കൊലപാതകം പുനരാവിഷ്‌കരിച്ചു

single-img
2 August 2020

കൊല്ലത്ത് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ ഭര്‍ത്താവ് കടിപ്പിച്ചു കൊന്ന സംഭവം അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചു. മൂര്‍ഖന്‍ പാമ്പിനെ ഡമ്മിയില്‍ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കുവാനാണ് നീക്കം. 

അതേസമയം കേസില്‍ അന്വേഷണ സംഘം കരട് കുറ്റപത്രം തയ്യാറാക്കി. അന്തിമ കുറ്റപത്രം ഈ മാസം പത്തിനുളളില്‍ കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞദിവസം പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച് ഫോറന്‍സിക് മേധാവി ശശികല ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന് വിവരങ്ങള്‍  കൈമാറി. 

 കൊലപാതകം, ഗാര്‍ഹിക പീഡനം എന്നിങ്ങനെയാകും  പുനലൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് സൂചന. കൊലപാതകക്കേസില്‍ സൂരജ് മാത്രമാവും പ്രതി. പാമ്പുപിടിത്തക്കാരന്‍ സുരേഷ് മാപ്പുസാക്ഷിയാകും.

ഗാര്‍ഹിക പീഡനക്കേ സില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാകും പ്രതികളെന്നാണ് സൂചന. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ക്രൈംബ്രാഞ്ച്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഉത്രയെ കടിപ്പിച്ച പാമ്പിന്റെയും മറ്റും  ശാസ്ത്രീയ പരിശോധന വിവരങ്ങള്‍ അന്വേഷകസംഘത്തിന്  അനിവാര്യമാണ്. ഏറെയും ശാസ്ത്രീയ തെളിവുകളാണ് കേസിന് പിന്‍ബലം.  സൂരജ് മൂര്‍ഖനെക്കൊണ്ട്  ഉത്രയെ കടിപ്പിച്ചതു സംബന്ധിച്ച് നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രധാനമാണ്. റിപ്പോര്‍ട്ട് വൈകാതെ അന്വേഷണ സംഘത്തിനു ലഭിക്കും.