ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം ഇന്ത്യയ്ക്കും ഐക്യരാഷ്ട്ര സഭയ്ക്കും അയക്കുമെന്ന് നേപ്പാള്‍
ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ ഉണ്ടായിരുന്ന ഭൂപ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള നേപ്പാളിന്റെ പുതിയ ഭൂപടം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയ്ക്കും അയച്ചു നല്‍കുമെന്ന് നേപ്പാള്‍.
ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയുള്‍പ്പെടുന്നതാണ് നേപ്പാൾ പാർലമെന്റ് അംഗീകരിച്ച പുതിയ ഭൂപടം.
ഈ മാസം പകുതിയോടെ നേപ്പാളിന്റെ പുതിയ ഭൂപടം എല്ലാ രാജ്യങ്ങള്‍ക്കും അയച്ച് നല്‍കുമെന്നും, നേപ്പാള്‍ ലാന്‍ഡ് മാനേജ്‌മെന്റ് വകുപ്പ് മന്ത്രി പദ്മ ആര്യാല്‍ അറിയിച്ചു. ഇതിനായി ഇംഗ്ലീഷ് ഭാഷയിലുള്ള 4000 കോപ്പികളാണ് മന്ത്രാലയം അച്ചടിക്കുന്നത്. കഴിഞ്ഞ മെയ് 20 നാണ് ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്തുള്ള ഭൂപടം നേപ്പാള്‍ പുറത്തിറക്കിയത്.
നേപ്പാളിന്റെ ഈ നടപടിക്കെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രപരമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധവുമാണ് നേപ്പാളിന്റെ നീക്കമെന്നും ഇന്ത്യ പ്രതികരിക്കുകയുണ്ടായി.