ചോറും പഴവും നൽകിയാൽ മതി: നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി
നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. കോവിഡ് നിയന്ത്രിത മേഖലയിൽ നിന്ന് വന്നതുകൊണ്ട് ആശുപത്രി അധികൃതർ മടക്കി അയച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.ആലുവ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൻ മൂന്നു വയസ്സുള്ള പൃഥ്വിരാജ് ആണ് മരിച്ചത്.
ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്. ഉടൻ തന്നെ കൂട്ടിയെ ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.
അവിടെയെത്തിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പറഞ്ഞുവെന്നും മാതാപിതാക്കൾ പറയുന്നു. ആലപ്പുഴയിൽ എത്തിയപ്പോൾ ഡോക്ടർമാർ സംഭവത്തെ ഗൗരവത്തോടെ കാണാതെ കുട്ടിയെ വീട്ടിലെത്തിച്ച് ചോറും പഴവും നൽകാനാണ് ആവശ്യപ്പെട്ടതെന്നാണ് മാതാപിതാക്കൾ പറയുന്നത്.
പിന്നീട് വീട്ടിലെത്തിച്ചെങ്കിലും രാത്രിയോടെ കുട്ടിയുടെ നില മോശമായി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.