രാജ്യസഭാ എംപിയും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിംഗ് അന്തരിച്ചു
രാജ്യസഭയിലെ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അമര്‍ സിംഗ് (64) അന്തരിച്ചു. ഏതാനും മാസങ്ങളായി അദ്ദേഹം സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുൻപ് അദ്ദേഹം കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. കിഡ്‌നി രോഗത്തെ തുടർന്ന് 2013 മുതൽ ദീര്‍ഘനാളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന അമര്‍സിംഗ് 2016 ലാണ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്.
സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബാല ഗംഗാധര തിലകന്റെ 100-ാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് അമര്‍ സിംഗ് സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം താന്‍ മരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് അദ്ദേഹം മാര്‍ച്ച് 2ന് വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സ്വന്തം തട്ടകമായ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും 2010 ജനുവരി 6നാണ് അദ്ദേഹം രാജിവെച്ചത്. ആ സമയം വരെ മുലായം സിംഗ് യാദവിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായിരുന്നു അമര്‍ സിംഗ്.