രാജ്യത്ത് ഇനി പത്തും പ്ലസ് ടുവും ഇല്ല: പുതിയ വിദ്യാഭ്യാസ നയം വരുന്നു
രാജ്യത്ത് പുത്തൻ വിദ്യാഭ്യാസ നയം നിലവിൽ വരുന്നു. പത്തും പ്ലസ്ടുവും എന്ന നിലവിലെ സ്കൂൾ സമ്പ്രദായംഒഴിവാക്കി 5+3+3+4 എന്ന മാതൃകയാണ് നിലവിൽ വരുന്നത്. നിലവിലുള്ള എല്ലാ രീതികളും മാറ്റിക്കൊണ്ടാണ് പുതിയ രീതി എത്തുന്നതെന്നുള്ളതും ശ്രദ്ധേയമാണ്.
നിലവിലെ സമ്പ്രദായത്തിൽ ഒന്നാം ക്ലാസ് മുതൽ നാല് വരെ ലോവർ പ്രൈമറിയും (എൽപി) അഞ്ചാം ക്ലാസ് മുതൽ ഏഴ് വരെ അപ്പർ പ്രൈമറിയും (യുപി) എട്ട് മുതൽ 10 വരെ ഹൈസ്കൂളും 11, 12 ക്ലാസുകൾ ഹയർസെക്കൻഡറിയും എന്ന രീതിയിലാണ് തരംതിരിച്ചിരുന്നത്. ഈ ഒരു രീതിയെ മുഴുവനായും പൊളിച്ചെഴുതുന്ന രീതിയിലാണ് വിദ്യാഭ്യാസ രംഗം പരിഷ്കരിക്കുന്നത്.
പുതിയ വിദ്യഭ്യാസ നയത്തിൽ പ്രായത്തിന് അനുസരിച്ചാണ് സ്റ്റേജുകൾ വേർതിരിക്കുന്നത്. മൂന്നു മുതൽ എട്ടുവരെ പ്രായത്തിലുള്ള കുട്ടികളായിരിക്കും ഒന്നാ മത്തെ സ്റ്റേജിൽ ഉൾപ്പെടുക. തുടർന്ന് 8-11 പ്രായം, 11-14 പ്രായം, 14-18 പ്രായം എന്നിങ്ങനെ ആയിരിക്കും അടുത്ത മൂന്നു ഘട്ടങ്ങൾ. ഇതുസംബന്ധിച്ചുള്ള പ്രധാനമാറ്റം ഹയർ സെക്കണ്ടറി അഥവാ ജൂനിയർ കോളജ് പുതിയതായി വരുന്ന സംവിധാനത്തിൽ ഒഴിവാക്കപ്പെടും എന്നുള്ളതാണ്.
നിയലവിൽ 3-6 പ്രായത്തിനുള്ള കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമല്ല. ഈ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ 3-6 വരെ പ്രായത്തിലുള്ള കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകും. പുതിയ സംവിധാനത്തിൽ 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസവും മൂന്ന് വർഷത്തെ അംഗൻവാടി/ പ്രീ സ്കൂളിംഗ് കാലവുമാണുള്ളത്.
പ്രീ പ്രൈമറി സ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയാണ് ഒന്നാമത്തെ ഘട്ടത്തിൽ ഉൾപ്പെടുക. മൂന്ന്, നാല്, അഞ്ച് ഗ്രേഡുകൾ രണ്ടാമത്തെ സ്റ്റേജിലും ആറ്, ഏഴ്, എട്ട് ഗ്രേഡുകൾ അപ്പർ പ്രൈമറിയിലും 9, 10, 11, 12 ഗ്രേഡുകൾ ഹൈ സ്റ്റേജിലും ഉൾപ്പെടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
സെക്കൻഡറി സ്റ്റേജിൽ ഓരോ വർഷവും സെമസ്റ്ററുകളായി തരം തിരിക്കും. ആകെ എട്ട് സെമസ്റ്ററുകൾ ആയിരിക്കും സെക്കൻഡറി സ്റ്റേജിൽ ഉണ്ടായിരിക്കുക. ഓരോ സെമസ്റ്ററിലും വിദ്യാർഥി അഞ്ചു മുതൽ ആറു വരെ വിഷയങ്ങൾ പഠിക്കേണ്ടി വരും.
ഒരുകുട്ടി വിദ്യാഭ്യാസം ആരംഭിക്കുന്ന ആദ്യത്തെ അഞ്ചു വർഷങ്ങൾ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പഠനം സാധ്യമാകുന്ന വിധത്തിലാണ് തയാറാക്കുക. ഏർലി ചൈൽഡ് ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ എന്ന വിഷയത്തിൽ നടന്ന ഗവേഷണത്തെ ആസ്പദമാക്കി ആയിരിക്കും ഈ ക്ലാസുകളിലെ പാഠ്യഭാഗങ്ങൾ തയാറാക്കുക.