മുഖ്യമന്ത്രിയുടെ മകളടക്കമുള്ള സ്ത്രീകളെ അധിക്ഷേപിച്ച് ടെലഗ്രാം വാട്സാപ്പ് ഗ്രൂപ്പുകളിൽ അശ്ലീല മെസേജുകൾ; ഇരയായത് 3 യുവാക്കൾ; കേസെടുക്കാതെ പൊലീസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയടക്കം നിരവധി സ്ത്രീകൾക്കെതിരെ ടെലഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളിൽ അപവാദപ്രചരണം നടക്കുന്നതായി പരാതി. ഇവരുടെ അശ്ലീല വീഡിയോ ലഭ്യമാണെന്ന തരത്തിലാണ് വ്യാജമെസേജുകൾ പ്രചരിക്കുന്നത്.
ഈ അപവാദപ്രചരണത്തിനായി തങ്ങളുടെ ഫോൺ നമ്പരുകൾ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാണിച്ച് ചില പൊലീസിന് പരാതി നൽകിയിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ യുവാക്കളുടെ സുഹൃത്തും അഭിഭാഷകനുമായ് ജിയാസ് ജമാലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി ഫെയ്സ്ബുക്കിൽ ലൈവ് വീഡിയോ പ്രസിദ്ധീകരിച്ചത്.
മുഖ്യമന്ത്രിയുടെ മകൾ വീണ, മാധ്യമപ്രവർത്തകയായ സുനിത ദേവദാസ്, മോഡലായ രശ്മി ആർ നായർ എന്നിവരുടെ വീഡിയോ ക്ലിപ്പുകൾ ലഭിക്കാൻ ബന്ധപ്പെടാനുള്ള നമ്പർ എന്ന നിലയിലാണ് ധനഞ്ജയ്, അബ്ദുൽ കലാം, ബിനീഷ് എന്നീ പേരുകളിലുള്ള തന്റെ സുഹൃത്തുക്കളുടെ ഫോൺ നമ്പരുകൾ ചെയർ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ജിയാസ് ജമാൽ പറയുന്നു. പതിനായിരക്കണക്കിന് പേർ ഫോളോ ചെയ്യുന്ന ടെലിഗ്രാം ഗ്രൂപ്പുകളിലാണ് വ്യാജപ്പേരുകളിൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. ഈ ഗ്രൂപ്പുകളിൽ നിന്നും നമ്പർ ലഭിച്ചയാളുകൾ തന്റെ സുഹൃത്തുക്കളെ വിളിച്ച് വീഡിയോ വാട്സാപ്പിൽ അയച്ചുതന്നാൽ പണം തരാമെന്ന് പറഞ്ഞപ്പോഴാണ് അവർ ഇക്കാര്യം അറിയുന്നത്.
അപവാദപ്രചാരണത്തിനിരയായ തന്റെ സുഹൃത്തുക്കൾ അവരവരുടെ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ട് ദിവസങ്ങളായിട്ടും പൊലീസ് നടപടിയെന്നും സ്വീകരിച്ചിട്ടില്ലെന്നും ജിയാസ് ജമാൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകളടക്കം ഇരയായ ഒരു സൈബർ ആക്രമണത്തിലെ പൊലീസിന്റെ അനാസ്ഥ ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.