കോവിഡ് ബാധിതനായ ആളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് നിരീക്ഷണത്തിലിരുന്ന ബാങ്ക് സുരക്ഷാ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

single-img
26 July 2020

കോവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ തൂങ്ങി മരിച്ചു. ഷൊർണൂർ സ്വദേശിയായ സിആർ ജിത്തുകമാറിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് സുരക്ഷാ ജീവനക്കാരനാണ് ഇയാൾ‍.  കോവിഡ് ബാധിതനായ ആളുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഇയാളെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചത്. 

അതേസമയം സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി പള്ളൻ വീട്ടിൽ പള്ളൻ വർഗീസ് (71) മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ (71), കാസർകോട് കുമ്പള അരീക്കാടി സ്വദേശി അബ്ദുൾ ഖാദർ (71) എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. 

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു തിരൂരങ്ങാടി സ്വദേശി. അദ്ദേഹത്തിന് ഗുരുതരമായ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പനിയും ചുമയും കൊണ്ടാണ് താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് ശ്വാസതടസം രൂക്ഷമായതോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തുടർന്ന് ഈ മാസം 19 ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. 

ശ്വാസതടസം രൂക്ഷമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. എന്നാൽ അദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് അരീക്കാടി സ്വദേശി അബ്ദുൾ ഖാദറിന്റെ മരണം. അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഇതോടെ കാസർകോട് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി.