സ്വര്‍ണക്കടത്ത്: കസ്റ്റംസ് നല്‍കുന്ന ലക്ഷങ്ങളുടെ പാരിതോഷികം സ്വന്തമാകുന്നത് ആര്‍ക്കായിരിക്കും?

single-img
25 July 2020

കേരളത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് കസ്റ്റംസിന് വിവരം നല്‍കിയ ആള്‍ക്ക് ലഭിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം. സ്വര്‍ണ്ണ കടത്ത് പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ 45 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടിയതാണെങ്കില്‍ 20 ലക്ഷം രൂപയുമാണ്‌ പരമാവധി പാരിതോഷികമായി കസ്റ്റംസ് നല്‍കുക.

യുഎഇയുടെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ വന്‍ തട്ടിപ്പ് സംഘം അകത്തായത് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നിലവിലെ സൂചന. പക്ഷെ ഈ വിവരം ആര് ചോര്‍ത്തി നല്‍കി എന്നത് ഇപ്പോഴും കസ്റ്റംസിന് മാത്രം അറിയാവുന്ന രഹസ്യമാണ്.

നിലവിലെ നിയമപ്രകാരം ഒരു കിലോ സ്വര്‍ണ്ണം പിടികൂടിയാല്‍ വിവരം നല്‍കിയ ആള്‍ക്ക് ലഭിക്കുന്നത് ഒന്നര ലക്ഷം രൂപയാണ്. ഇവിടെ നയതന്ത്ര ചാനലിലൂടെ എത്തിയത് മുപ്പത് കിലോ സ്വര്‍ണ്ണമായതിനാല്‍ വിവരം കൈമാറിയ വ്യക്തിയുണ്ടെങ്കില്‍ 45 ലക്ഷം രൂപ ലഭിക്കും. അന്വേഷണത്തിന് ശേഷം പ്രതികളെ പിടികൂടുന്നതോടെ പാരിതോഷികത്തിന്റെ അമ്പത് ശതമാനം തുക ദിവങ്ങള്‍ക്കുള്ളില്‍ കസ്റ്റംസ് മുന്‍കൂര്‍ ആയി നല്‍കും.

സുരക്ഷയെ മുന്‍നിര്‍ത്തിയും നിയമ പ്രകാരവും കസ്റ്റംസിനെ വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ ഒന്നും ശേഖരിച്ച് വെക്കുന്നതിന് പകരം വിവരം കൈമാറുന്നയാളുടെ കൈവിരലടയാളം മാത്രമാണ് കസ്റ്റംസിന്റെ കൈയ്യിലുണ്ടാകുക.

അന്വേഷണം പൂര്‍ത്തിയായായാല്‍ ഈ വിരലടയാളം ഒത്തുനോക്കി പാരിതോഷികം മുഴുവനായി നല്‍കുന്നതാണ് രീതി. ചെക്കുകള്‍ക്കും ഡ്രാഫ്റ്റുകള്‍ക്കും പകരം പണം തന്നെ ആയിരിക്കും നല്‍കുക. കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം വിവരദാതാവിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് പോലും കൈമാറാന്‍ പാടുള്ളതല്ല.