ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്‍പില്‍ ധര്‍ണ നടത്തും; എന്തിനും തയ്യാറാകാന്‍ എംഎല്‍എമാരോട് അശോക് ഗെലോട്ട്
രാജസ്ഥാനിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ശക്തമായ തീരുമാനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആവശ്യം വന്നാൽ രാഷ്ട്രപതി ഭവന് മുന്‍പില്‍ ധര്‍ണയിരിക്കാനും എന്തിനും തയ്യാറാകാനും എംഎൽഎമാർക്ക് അദ്ദേഹം നിർദ്ദേശം നല്‍കി.
“രാഷ്രപതി ഭവന്റെ മുന്നില്‍ നാം വേണ്ടി വന്നാല്‍ 21 ദിവസം ധര്‍ണ നടത്തും. ആവശ്യമെങ്കിൽ അത് നടത്തിയേ തീരൂ. നമ്മള്‍ അവിടെ ഇരിക്കും’ ഗെലോട്ട് പറഞ്ഞു. നിലവിൽ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി.
തങ്ങൾക്ക് ചർച്ചയിൽ രാഷ്ട്രപതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കാത്ത പക്ഷമാണ് പുതിയ നീക്കം നടത്താൻ മുഖ്യമന്ത്രി തയ്യാറെടുക്കുന്നത്. സംസ്ഥാന ഗവര്‍ണറില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കുന്നതുവരെ എല്ലാ എംഎല്‍എമാരും ജയ്പൂരിലെ ഹോട്ടലില്‍ തന്നെ തുടരുമെന്നാണ് രാജസ്ഥാന്‍ ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സിങ് പറഞ്ഞു.
രാജസ്ഥാൻ ഗവര്‍ണര്‍ കല്‍രാജ് മിശ്ര ബി.ജെ.പിയെ സഹായിക്കുകയാണെന്നും ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുന്ന പക്ഷം എംഎല്‍എമാരെ കൂറുമാറി സർക്കാരിന്റെ ഭൂരിപക്ഷം ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു.