ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറി: കോടിയേരി ബാലകൃഷ്ണൻ

single-img
24 July 2020

കേരളത്തില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലാത്ത മറ്റൊരാള്‍ യുഡിഎഫിനെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.

തങ്ങളുടെ ആഗ്രഹം നടക്കാനായി എല്ലാവിധ പ്രോത്സാഹനവും ചെന്നിത്തലക്ക് ചെയ്തു കൊടുക്കുകയാണ് ആര്‍എസ്എസ്. ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബി.ജെ.പിയും ആര്‍എസ്എസും തയ്യാറല്ല. അതേപോലെ തന്നെ തിരികെ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും തയ്യാറല്ല.

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനത്തും കേന്ദ്രത്തിലും ശക്തമായി പോരടിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെന്താണ് ഇതുപോലെ ഒരു നിലപാടെന്നും അദ്ദേഹം ചോദിച്ചു. ആര്‍എസ്എസ് ലക്ഷ്യമാക്കുന്നത് നടപ്പിലാക്കിക്കൊടുക്കുന്ന പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറിയെന്നും കൊടിയേരി ആരോപിച്ചു.
സംസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടാവുന്നത്. സമൂഹത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹം ഒന്നാകെ ഇറങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ കാര്യത്തില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കോടിയേരി ആഹ്വാനം ചെയ്തു.

ഈ വിഷയത്തില്‍ പോലും സാമൂഹിക അകലം ഒന്നും പാലിക്കേണ്ടതില്ല എന്ന സന്ദേശമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമരപരിപാടികള്‍ സമൂഹത്തിന് നല്‍കുന്നത്. അവരുടെ സമുന്നതരായ നേതാക്കള്‍ പോലും സാമൂഹിക അകലം പാലിക്കാത്ത സ്ഥിതിയാണ് ഉള്ളത്. ഇത്തരക്കാര്‍ നല്‍കുന്ന സന്ദേശം സമൂഹത്തില്‍ കോവിഡിനെതിരായ ജാഗ്രത നഷ്ടപ്പെടുന്ന സ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്. നഷ്ടമാകുന്ന ജാഗ്രത വീണ്ടെടുക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കോടിയേരി പറഞ്ഞു.

കോവിഡ് വൈറസ് വ്യാപനം തടയുന്നതിന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കുന്ന സംസ്ഥാനത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും സമ്പദ്‌വ്യവസ്ഥ താഴെ പോകുന്നതിനും ഇടയാക്കും. നേരത്തെ നടപ്പാക്കിയ ലോക്ക്ഡൗണില്‍ ഇത് കണ്ടതാണ്. പക്ഷെ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സ്ഥിതി വന്നാല്‍ ഇത് വേണ്ടി വരുമെന്നും കോടിയേരി ഓര്‍മ്മപ്പെടുത്തി.

അതേപോലെ തന്നെ സ്വര്‍ണക്കടത്തില്‍ എന്‍ഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്തി അന്വേഷണം നടത്താം.
സസ്പെന്‍ഷനിലായ ശിവശങ്കറിനെതിരെയുളള അന്വേഷണം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിക്കില്ല. ഈ വിഷയത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഏത് അന്വേഷണവും നടത്താനുളള സൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്നും കോടിയേരി അറിയിച്ചു.