യഥാര്‍ത്ഥ തുര്‍ക്കിക്കാര്‍ക്ക് അപമാനം; ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതിനെതിരെ ഓര്‍ഹന്‍ പാമുക്
തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്‍ത എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഓര്‍ഹന്‍ പാമുക്.
ഇത്തരത്തിലുള്ള തീരുമാനത്തില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും ഇങ്ങനെയാവരുത് തുര്‍ക്കിയെന്നും ഡിഡബ്ല്യു ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.
ഈ തീരുമാനം വഴി യഥാര്‍ത്ഥ തുര്‍ക്കിക്കാര്‍ക്ക് അപമാനമാണ് ഉണ്ടായതെന്നും തുര്‍ക്കി, മതവിശ്വാസം പിന്തുടരുകയും അതേസമയം മതേതരമായി നിലനില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ്, അതിനാണ് കോട്ടം തട്ടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിയുടെ ഈ തീരുമാനത്തോടെ തുർക്കി ജനപ്രിയമാകാൻ ആഗ്രഹിക്കുന്നതായും ഞങ്ങൾ പടിഞ്ഞാറുമായി സൗഹൃദത്തിലല്ലെന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു എന്നും തെളിയിക്കുന്നു. അത് ഞാൻ ഇഷ്‍ടപ്പെടുന്ന ഒരു സന്ദേശമല്ല. അതുകൊണ്ടുതന്നെ ഞാൻ അതിനെ വിമർശിക്കുന്നു. പക്ഷെ ഇവിടെ ഈ ഈ തീരുമാനത്തെ എതിർക്കുന്നവര്‍ പോലും ശബ്‍ദമുയർത്തുന്നില്ല.
അതിനുള്ള കാരണം ഇതിനെ വെല്ലുവിളിക്കാൻ തുർക്കിയിൽ സ്വതന്ത്ര്യമില്ല. ദൗർഭാഗ്യവശാല്‍, ‘ഇത് കമാൽ അത്താതുർക്കിന്‍റെ തുര്‍ക്കിയാണ്, ഇത് നമ്മുടെ മതേതര പാരമ്പര്യമാണ് ഇതിനെ ദയവായി മാറ്റരുത്’ എന്ന് പറയാൻ അവർ ഭയപ്പെടുന്നു. ഭരിക്കുന്ന പാർട്ടിയായ എകെപി -യ്ക്ക് വോട്ട് ചെയ്യുന്നവനാണെങ്കിൽപോലും ഓരോ തുര്‍ക്കിക്കാരനും യൂറോപ്യൻമാരെപ്പോലെ ഞങ്ങൾ മതേതരരാണെന്നും ഇത് തുർക്കിയുടെ മൗലികതയാണെന്നും പറഞ്ഞുകൊണ്ട് തുർക്കി മറ്റ് മുസ്ലിം രാജ്യങ്ങളെക്കാൾ വ്യത്യസ്‍തമാണെന്ന് രഹസ്യമായും, പരസ്യമായും അഭിമാനിക്കുന്നവരാണ് -അദ്ദേഹം പറഞ്ഞു.