മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ്: വെെദികരുൾപ്പെടെ നിരീക്ഷണത്തിൽ
മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തിലായി. വൈദീകരുള്‍പ്പെടെ 80 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വാര്യാപുരം സ്വദേശിയായ യുവാവാണ് കോവിഡ് ബാധിതനായത്. കേറ്ററിങ്ങുകാര്‍ക്കൊപ്പം ഭക്ഷണം വിളമ്പാന്‍ എത്തിയതായിരുന്നു
ഈ യുവാവിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് നേരത്തെ കോവിഡ് പോസിറ്റിവായിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിപ്പ് വന്നത്. പള്ളിയില്‍ ചടങ്ങിന് പങ്കെടുത്ത ചിലരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.