യു എൻ എ ഫണ്ട് തട്ടിപ്പ്: ജാസ്മിൻ ഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
21 July 2020

കൊച്ചി: യുണൈറ്റഡ്  നഴ്സസ് അസോസിയേഷന്റെ ഫണ്ട് തട്ടിയെടുത്ത കേസിൽ ഭാരവാഹികളായ ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ 4 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാൻ കോടതി പ്രതികൾക്ക് നിർദ്ദേശം നൽകി.

ജാസ്‌മിൻ ഷാ ഒന്നാം പ്രതിയയ കേസിൽ ഷോബി ജോസഫ്, നിധിൻ മോഹൻ, പി.ഡി.ജിത്തു എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും നാലും പ്രതികൾ. ഷോബി ജോസഫ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയംഗവും ജിത്തു ഓഫീസ് സ്റ്റാഫും നിധിൻ മോഹൻ ജാസ്‌മിൻ ഷായുടെ ഡ്രൈവറുമാണ്. മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.

സാമ്പത്തിക തട്ടിപ്പിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷകൾ കോടതി തള്ളിയത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.

സംഘടനയുടെ ഫണ്ടിൽ നിന്നും 3 കോടി രൂപ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിൻ ഷാ ഉൾപ്പെടെ 7 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുൻ ഭാരവാഹികളിൽ ഒരാളാണ് പരാതിക്കാരൻ.

യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ തകർക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ് കേസെന്നും താൻ കുറ്റക്കാരനല്ലെന്ന് തൃശ്ശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജാസ്മിൻ ഷാ വ്യക്തമാക്കിയിരുന്നു. 

കേസിൽ ഒന്നാം പ്രതിയായ ജാസ്മിൻ ഷായും ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഗുരുതരമായ ആരോപണങ്ങൾ എഫ്ഐആറിലുള്ളതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്. കേസിലെ ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികളാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്.