കോവിഡ് നിരീക്ഷണത്തിലിരിക്കേ തൂങ്ങി മരിച്ച വൃദ്ധയുടെ മൃതദേഹം താഴെയിറക്കാൻ ഭയന്ന് നാട്ടുകാർ: സിപിഎം ലോക്കല്‍ സെക്രട്ടറിയും സംഘവും പിപിഇ കിറ്റ് ധരിച്ചെത്തി താഴെയിറക്കി

single-img
20 July 2020

കുന്നംകുളത്ത് മരിച്ച വൃദ്ധയുടെ മൃതദേഹം താഴെയിറക്കാൻ ഭയന്ന് നാട്ടുകാരും പൊലീസും. കോവിഡ് നിരീക്ഷണത്തിലിരിക്കെ 68കാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കോവിഡ് ഭീതിയില്‍ സ്ത്രീയുടെ മൃതദേഹം താഴെയിറക്കാന്‍ നാട്ടുകാര്‍ മടിച്ചതോടെ സിപിഎം പ്രവർത്തകർ ഇടപെടുകയായിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിമാരുള്‍പ്പെടെയുള്ളവർ പിപിഇ കിറ്റ് ധരിച്ചെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. 

ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഞ്ഞൂര്‍ റോഡില്‍ തെക്കേപ്പുറത്ത് വീട്ടില്‍ പരേതനായ ശങ്കരന്റെ ഭാര്യ തങ്ക (68) കോവിഡ് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തിലിരിക്കേയാണ് അവർ തൂങ്ങിമരിച്ചത്. പോലീസെത്തി നടപടി തുടങ്ങിയെങ്കിലും മൃതദേഹം താഴെയിറക്കാന്‍ ആരും തയ്യാറായില്ല. 

ഇതോടെ, സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ കെ ബി ഷിബു, കെ ബി സനീഷ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയന്റ് സെക്രട്ടറി സി കെ ലിജീഷ്, ഗോകുല്‍ കൃഷ്ണ, പി കെ ഷബീര്‍ എന്നിവര്‍ മൃതദേഹം താഴെയിറക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.

ഇവര്‍ക്കാവശ്യമായ പിപിഇ കിറ്റുകള്‍ തൃശ്ശൂരില്‍നിന്ന് എത്തിച്ചു. ഇതു ധരിച്ച് രാത്രി എട്ടോടെ മൃതദേഹം താഴെയിറക്കി. മൃതദേഹത്തില്‍ സ്പര്‍ശിക്കാതെ പ്രത്യേക കവര്‍ ശരീരത്തിലൂടെ മുകളിലേക്കു കയറ്റിയാണ് താഴെയിറക്കിയത്. മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ മൃതദേഹം എത്തിച്ചശേഷമാണ് ഇവര്‍ മടങ്ങിയതും. 

പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തങ്കയുടെ സ്രവം 16ന് പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം വന്നശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.