നാട്ടകാർ നോക്കി നിൽക്കേ റോഡിൽ വച്ച് യുവാവിനെ കുത്തി: അരമണിക്കൂറിലേറെ റോഡിൽ കിടന്ന യുവാവ് ഒടുവിൽ മരിച്ചു
ചിങ്ങോലിയിൽ യുവാവിനെ കുത്തിക്കൊന്നു. രക്തം വാർന്നു അര മണിക്കൂറോളം സംഭവ സ്ഥലത്ത് കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കുവാനായില്ല. ചിങ്ങോലി നെടിയത്ത് ജയറാമാ (31)ണ് മരിച്ചത്.
റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ രണ്ടംഗസംഘമാണ് കുത്തിക്കൊന്നത്. കെട്ടിട നിർമാണത്തൊഴിലാളിയാണ് ജയറാം. കാർത്തികപ്പള്ളി – കായംകുളം റോഡിൽ ചിങ്ങോലി അമ്പാടി മുക്കിനു സമീപം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. അക്രമികൾ ജയറാമിനെ കുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
ജയറാമിൻ്റെ ഇടതു കാലിനാണു കുത്തേറ്റത്. കാഴ്ച കണ്ടെങ്കിലും പക്ഷേ ഭീതി മൂലം നാട്ടുകാർ അടുത്തില്ല. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം ബിനുരാജ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജയറാമിനെ രക്ഷിക്കാനായില്ല.
പ്രതികളെ കരീലക്കുളങ്ങര പൊലീസ് തിരിച്ചറിഞ്ഞതായാണു സൂചനകൾ. സംഭവം നടന്ന സ്ഥലവും ജയറാമിന്റെ വീടും തമ്മിൽ ഒരു കിലോമീറ്റർ അകലമുണ്ട്. അതേസമയം ആക്രമണ കാരണം വ്യക്തമല്ല.
ജയറാം അവിവാഹിതനാണ് . പരേതനായ വിക്രമനാണു പിതാവ്. മാതാവ്: വിലാസിനി.