ഷംന കാസിമിനേയും ധർമ്മജനേയും നേരിട്ടു വിളിച്ചതായി തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി: ഷംന കേസ് വഴിത്തിരിവിലേക്ക്

single-img
18 July 2020

കോളിളക്കം സൃഷ്ടിച്ച ഷംനാ കാസിം കേസ് വഴിത്തിരിവിലേക്ക്. സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലോടെയാണ് ഈ കേസ് വീണ്ടും ഉയർന്നുവരുന്നത്. കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയുടെ നേതൃത്വത്തിലാണ് സിനിമാക്കാരെ ഉപയോഗിക്കാന്‍ ശ്രമം നടന്നത്. 

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും നടി ഷംന കാസിമും ഉള്‍പ്പെടെയുള്ളവരെ നേരിട്ടുവിളിച്ചതായി ഹംജത് മൊഴി നല്‍കിയിട്ടുണ്ട്. സിനിമാരംഗത്തുള്ളവരുടെ സഹായത്തോടെ ദുബായില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കാനാണ് സംഘം ശ്രമിച്ചത്. ഇതിനായി സ്‌റ്റേജ് ഷോകള്‍ക്കെത്തുന്ന പല താരങ്ങളെയും സമീപിച്ചിരുന്നുവെന്നും അലി പറഞ്ഞു. 

വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കാന്‍ സിനിമാക്കാരുടെ വാഹനം ഉപയോഗപ്പെടുത്താനും ശ്രമങ്ങള്‍ നടന്നു. സ്വര്‍ണക്കടത്തിന് വന്‍പ്രതിഫലമാണ് താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്. ഷംന കാസിമില്‍നിന്ന് പണംതട്ടാന്‍ ശ്രമിച്ച കേസിലും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 

അന്‍വര്‍ അലി എന്ന പേരിലാണ് ഹംജത് പല താരങ്ങളെയും വിളിച്ചതെന്നാണ് സൂചന. ഹംജത് അലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഈ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.