പതഞ്ജലി പുറത്തിറക്കിയ ‘കൊറോണ മരുന്നി’ന് മദ്രാസ് ഹെെക്കോടതിയുടെ വിലക്ക്
ബാബാ രാംദേവിന് കീഴിലുള്ള പതഞ്ജലി പുറത്തിറക്കിയ കൊറോണ മരുന്നായ ‘കൊറോണിൽ’ ന് വിലക്ക് ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ചെന്നെെയിൽ നിന്നും പ്രവർത്തിക്കുന്ന അരുദ്ര എന്ന കമ്പനി സമർപ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി വന്നിട്ടുള്ളത്.തങ്ങൾ ഉപയോഗിക്കുന്ന ട്രേഡ് മാർക്ക് പേരായ കൊറോണിൽ പതഞ്ജലി അനുമതിയില്ലാതെ ഉപയോഗിച്ചതെന്നായിരുന്നു അരുദ്ര എഞ്ചിനീയറിങ് മാനുഫാക്ചേർസ് കെമിക്കൽസ് ആൻഡ് സാനിറ്റെെസർസ് കമ്പനി കോടതിയിൽ വാദിച്ചത്.
അരുദ്രയുടെ ട്രേഡ് മാർക്ക് പേരിന് 1993 മുതൽ ഇങ്ങോട്ട് കൊറോണിൽ-213 എസ്പിഎൽ, കൊറോണിൽ-92ബി എന്ന ബ്രാൻഡിന് 2027 വരെ കാലാവധിയുണ്ട്.ഇരു കമ്പനികളുടെയും ഉത്പന്നങ്ങൾ വത്യസ്തമാണെങ്കിലും ട്രേഡ് മാർക്ക് ഉപയോഗിക്കുന്നത് അവകാശ ലംഘനമാണെന്ന് അരുദ്രയുടെ അഭിഭാഷകർ കോടതിയിൽ അറിയിച്ചു.
മാത്രമല്ല, കൊറോണ മരുന്നെന്ന പേരിൽ പതഞ്ജലി ‘കൊറോണിൽ’ ഉപയോഗിക്കുന്നത്, കഴിഞ്ഞ 26 വർഷങ്ങൾ കൊണ്ട് തങ്ങളുണ്ടാക്കിയെടുത്ത മതിപ്പിന് ദോഷം ചെയ്യുമെന്നും കമ്പനി വാദം ഉന്നയിച്ചു. ജൂണിലായിരുന്നു കൊറോണക്ക് ഫലപ്രദമായി മരുന്ന് കണ്ടെത്തിയതെന്ന് അവകാശപ്പെട്ട് പതഞ്ജലി രംഗത്ത് വന്നത്.