മദ്യപിക്കാത്ത ആളുടെ വീട്ടില്‍ നിന്നും ചാരായം കണ്ടെടുത്തു; പരാതിയില്‍ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
തന്റെ വീട്ടില്‍ വീട്ടിൽ ചാരായം കൊണ്ടുവച്ച് പിടിപ്പിച്ചു എന്ന വ്യാപാരിയുടെ പരാതിയെ തുടർന്ന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കടുത്തുരുത്തിയിലെ എക്സൈസ് ഇൻസ്പെക്ടറെയും കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറെയുമാണ് ഇത്തരത്തില്‍ സ്ഥലംമാറ്റിയത്.
സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിനായി കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട് . കോതനല്ലൂരിലുള്ള വ്യാപാരി നെല്ലിത്താനത്ത് കാലായിൽ ജോർജ്കുട്ടി സേവ്യറിന്റെ പരാതിയിലാണ് ഓഫീസർമാരെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റപ്പെട്ടവരില്‍ ഒരാളെ കാലടി റേഞ്ചിലേക്കും മറ്റൊരു ഉദ്യോഗസ്ഥനെ ആലപ്പുഴയിലേക്കുമാണ് മാറ്റിയത്.
ഈ വര്‍ഷം ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ജോർജ്കുട്ടിയുടെ വീട്ടിലെത്തിയത്. അതേസമയം ഈ പ്രദേശം കടുത്തുരുത്തി റേഞ്ചിന്റെ പരിധിയിലായതിനാൽ അവരെയും ഈ വിവരം അറിയിച്ചിരുന്നു.
എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ വീടിനുള്ളിൽനിന്ന് 2.4 ലിറ്റർ ചാരായം കണ്ടെടുക്കുകയും തുടർന്ന് ജോർജ്കുട്ടിയെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ തന്നെ കുടുക്കാൻ ആരോ മന:പൂർവം ചാരായം വീടിനുള്ളിൽ വച്ചുവെന്നാണ് ജോർജുകുട്ടി ആരോപിക്കുന്നത്. തുടര്‍ന്നു കേസിൽ ജാമ്യത്തിലിറങ്ങിയ ജോർജുകുട്ടി കടുത്തുരുത്തി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് പരാതി നല്‍കുകയായിര്‍ന്നു.
താൻ മദ്യപിക്കുന്ന ശീലമുള്ള ആളല്ലെന്നും തന്നോട് വിരോധമുള്ളവർ ആരോ മനപൂര്‍വം ചതിച്ചതാണെന്ന് പറഞ്ഞിട്ടും എക്സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഈ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നിലവില്‍ എക്സൈസ് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നാണ് എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ മറുപടി.