പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടു: മുല്ലപ്പള്ളി

single-img
17 July 2020

രാജ്യദ്രോഹ കുറ്റം ചെയ്തവരെ സഹായിച്ച വ്യക്തിയെ സംരക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയ്ക്ക് അധികാരത്തില്‍ തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടു എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഓരോ ദിവസവും പറയുന്ന കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നയുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് തികച്ചും സത്യവിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍. സ്വപ്നയെ ഐടി വകുപ്പിന് കീഴിലെ സ്‌പേയ്‌സ് പാര്‍ക്ക് ഓപ്പറേഷന്‍സ് മാനേജരായി നിയമിച്ചത് എം ശിവശങ്കര്‍ ആണെന്നാണ് സമിതി വ്യക്തമാക്കുന്നത്. മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സമിതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്ന് മുല്ലപ്പള്ളി പറഞ്ഞു.

സ്വപ്‌നയുടെ നിയമന വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ മുതല്‍ അത്തരമൊരു നിയമനം അറിഞ്ഞിട്ടില്ലെന്നാണ് തുടര്‍ച്ചയായി മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് സ്വപ്‌നയുടെ നിയമനം നടത്തിയതെന്നും ഇതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കളുടെ വാദം.

മുഖ്യമന്ത്രിയുടെ കള്ളം അദ്ദേഹം നിയമിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തന്നെ പൊളിക്കുകയാണ്. തുടക്കം മുതല്‍ മുഖന്ത്രിയുടെ വിശദീകരണവും നടപടികളും സംശയങ്ങള്‍ നിറഞ്ഞതാണ്.സ്വര്‍ണ്ണകള്ളക്കടത്ത് പ്രതികളുമായി അടുത്തബന്ധം സൂക്ഷിച്ച മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമത്തിന് വിട്ടുകൊടുക്കാതെ അവസാനം വരെയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഒടുവില്‍ താന്‍ വീഴാന്‍ പോകുന്നുവെന്ന് കണ്ടപ്പോഴാണ് പേരിന് ഒരു സസ്‌പെന്‍ഷന്‍ നടപടി ശിവശങ്കര്‍ക്കെതിരെ സ്വീകരിച്ചത് എന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.