വെടിവെച്ചത് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ; ദുബെയുടെ മരണം വ്യാജ ഏറ്റുമുട്ടലല്ല എന്ന് സുപ്രീം കോടതിയില്‍ യുപി പോലീസ്

single-img
17 July 2020

യുപിയില്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മാഫിയ സംഘത്തലവന്‍ വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതിയില്‍ വിശദീകരണവുമായി യുപി പോലീസ്. ദുബെ കൊല്ലപ്പെട്ടത് ഒരിക്കലും വ്യാജ ഏറ്റുമുട്ടലല്ലെന്ന് പോലീസ് സുപ്രീംകോടതില പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിച്ചതെന്നും പോലീസ് പറയുന്നു.

കസ്റ്റഡിയില്‍ ഇരിക്കെ പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ദുബെയെ വെടിവെച്ചത്. ദുബെ കൊല്ലപ്പെട്ടതിനെ തെലങ്കാനയില്‍ നടന്ന ഏറ്റുമുട്ടലുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും പോലീസ് സുപ്രീം കോടതിയില്‍ പറഞ്ഞു.

തെലങ്കാനയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് ഉത്തരവിട്ടിട്ടില്ലെങ്കിലും ഇവിടെ യുപി സര്‍ക്കാര്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും പോലീസ് ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ നല്‍കിയസത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചു.

പോലീസുകാരെ ഉള്‍പ്പെടെ കൊലചെയ്ത ദുബെ മധ്യപ്രദേശില്‍വെച്ച് അറസ്റ്റിലാകുകയും അവിടെ നിന്നും ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരുംവഴിയാണ് പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നത്. യാത്രയ്ക്കിയടില്‍ ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നു എന്നുമാണ് യുപി പോലീസ് അപ്പോഴും പറഞ്ഞിരുന്നത്.