സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ 700 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 722 പേര്‍ക്ക്
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികള്‍ ഒരു ദിവസം 700 കടന്നു. ഇന്ന് 722 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതേവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്നത്തെ കണക്കുകള്‍ കൂടി പ്രകാരം 10275 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 228 പേര്‍ക്കാണ് ഇന്ന് കൊവിഡില്‍ നിന്ന് രോഗ മുക്തിയുണ്ടായത് എന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് പോസിറ്റീവ് ആയവർ: തിരുവനന്തപുരം–339, കൊല്ലം–42, പത്തനംതിട്ട–39, കോട്ടയം–13, ആലപ്പുഴ–20, ഇടുക്കി–26, എറണാകുളം–57, തൃശൂർ–32, പാലക്കാട്–25, മലപ്പുറം–42, കോഴിക്കോട്–33, വയനാട്–13, കണ്ണൂർ–23, കാസർകോട്– 18. എന്നിങ്ങിനെയാണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിച്ചവരില്‍ 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. അതേസമയം ഇന്ന് ആരോഗ്യപ്രവര്‍ത്തകര്‍ – 12, ബിഎസ്എഫ് ജവാന്മാര്‍ – 5, ഐടിബിപി ജീവനക്കാര്‍ – 3 എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം ഉണ്ടായി. തൃശൂർ ജില്ലയിലെ തമ്പുരാൻ പടി സ്വദേശി അനീഷ്, കണ്ണൂർ പുളിയനമ്പ്ര സ്വദേശി മുഹമ്മദ് സലീഹ്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനായിരുന്നു. സലീഹ് അഹമ്മദാബാദിൽനിന്നു വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവസാന കഴിഞ്ഞ 24 മണിക്കൂറിൽ 16,0052 സാംപിളുകൾ പരിശോധിച്ചു. ഇപ്പോള്‍ 183900 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളത് 5372 പേരാണ്.
ഇതുവരെ ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 7797 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. കൂടാതെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 85,767 സാംപിളുകൾ സേഖരിച്ചു. അതിൽ 81,543 എണ്ണം നെഗറ്റീവ്. സംസ്ഥാനത്തെ ഹോട്സ്പോട്ട് 271 ആയി ഉയര്‍ന്നു.