തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ പദവി ഹിന്ദുക്കള്‍ക്കായി സംവരണം ചെയ്തു: സെബാസ്റ്റ്യൻ പോൾ
ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ പദവി ഹിന്ദുക്കള്‍ക്കായി സംവരണം ചെയ്തതായി മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍. ഭരണസമിതിയുടെ അധ്യക്ഷന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും അദ്ദേഹം ഹിന്ദു ആയിരിക്കണമെന്നും വിധിയില്‍ പറയുന്നുണ്ടെന്നുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇത് ഭരണ ഘടനാ വിരുദ്ധമാണെന്നും സെബാസ്റ്റിയന്‍ പോള്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഹിന്ദു അല്ലാത്തയാള്‍ക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ട്.
യോഗ്യനായ ഒരു ഹിന്ദു ജഡ്ജിയെ ഭരണസമിതി അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നതിനുള്ള അധികാരം ഹൈക്കോടതിക്ക് നല്‍കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. ഭരണഘടനയ്ക്ക് അനുയോജ്യമായ ഒരു തിരുത്ത് ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്പാദിക്കണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.