സ്വർണ്ണക്കടത്ത്: സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചതായി സൂചന

single-img
13 July 2020

സ്വർണ്ണം കടത്തൽ കേസിലെ മുഖ്യ പ്രതികളെന്നു സംശയിക്കുന്ന സ്വപ്‌ന സുരേഷും സന്ദീപ് നായരും എൻഐഎയുടെ പ്രാഥമിക ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചെന്നു സൂചന. ഇത്തരത്തില്‍ എട്ടു തവണ സ്വര്‍ണം കടത്തിയെന്നും ഒന്നാം പ്രതി പി.എസ്. സരിത്തിൻ്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്നും ഇരുവരും പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കസ്റ്റഡിയില്‍ കിട്ടുന്നതോടെ വിശദമായി ചോദ്യംചെയ്യും. തുടര്‍ന്ന് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനൊപ്പമിരുത്തിയും ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കൊണ്ടുപോകും.

യു.എ.ഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയാണു സരിത്ത്. ബംഗളുരുവില്‍വച്ചും കൊച്ചിയില്‍ എത്തിച്ചതിനു ശേഷവും യാത്രയ്ക്കിടയിലും എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ഇരവരോടും വിവരങ്ങളാരാഞ്ഞു. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു ”സ്വര്‍ണ പാഴ്‌സല്‍” കെെപ്പറ്റാനായുള്ള രേഖകള്‍ തയാറാക്കുന്നതു താനാണെന്ന് സ്വപ്‌ന സമ്മതിച്ചു. മൂന്നാംപ്രതിയായ ഫെെസല്‍ ഫരീദിനെ കണ്ടിട്ടില്ല. പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസാണു കേരളത്തിലെ ഇടപാടുകാരനെന്നും ഇയാളുടെ നിര്‍ദേശാനുസരണമാണു സ്വര്‍ണം കെെമാറിയിരുന്നതെന്നും ഇരുവരും മൊഴി നല്‍കിയെന്നാണു വിവരം.

സ്വര്‍ണം നയതന്ത്ര പാഴ്‌സല്‍ വഴി അയയ്ക്കുന്നതിനു പിന്നില്‍ കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കു പങ്കുണ്ടെന്ന സൂചനയാണു പ്രതികള്‍ നല്‍കിയത്. കോണ്‍സുലേറ്റിലെ മലയാളികളായ ഉദ്യോഗസ്ഥരെ എന്‍.ഐ.എ. ചോദ്യം ചെയ്യും. എട്ടോളം പേരുകള്‍ സരിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിലെ ഉന്നതരെ ഗള്‍ഫ് യാത്രകളില്‍ സ്വപ്‌ന അനുഗമിച്ചിരുന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു. സ്വപ്‌ന ഫോണില്‍ പതിവായി ബന്ധപ്പെട്ടിരുന്ന ഇരുനൂറോളം പേരുടെ വിവരങ്ങള്‍ പരിശോധിക്കുകയാണ്. ആരെയൊക്കെ ചോദ്യംചെയ്യണമെന്നു പിന്നീടു തീരുമാനിക്കും. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ചിലരെ ചോദ്യംചെയ്യണമെങ്കില്‍ സര്‍ക്കാരിൻ്റെ അനുമതി തേടേണ്ടിവരും.