വന്ദേഭാരത് മിഷന്‍: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുത്തനെ വര്‍ദ്ധനവ്‌

single-img
11 July 2020

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ വന്ദേ ഭാരതില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു. ഈ മാസം പതിനാറാം തീയതി മുതലുള്ള സര്‍വീസുകള്‍ക്കാണ് നിരക്ക് വര്‍ദ്ധന ബാധകമാകുന്നത്.

ഖത്തറില്‍ നിന്നും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും നിരക്ക് വര്‍ദ്ധനയുണ്ട്. നിലവില്‍ ഇരുന്നൂറ്റിയന്‍പത് റിയാലിലധികമാണ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റില്‍ ടിക്കറ്റ്നിരക്ക് കാണിക്കുന്നത്. തുടക്കത്തില്‍ 840 റിയാലായിരുന്നു കോഴിക്കോട്ടേക്ക് ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നതെങ്കില്‍ പുതിയ ചാര്‍ജ്ജ് 1004 റിയാലാണ്.

അതേസമയം തിരുവനന്തപുരത്തേക്ക് നേരത്തെയുണ്ടായിരുന്നത് 857 ഉം പുതിയ നിരക്ക് 1052 ഉം ആയി മാറും.നേരത്തെ 809 റിയാല്‍ ഈടാക്കിയിരുന്ന കണ്ണൂരിലേക്ക് ഇനി 950 റിയാല്‍ നല്‍കേണ്ടി വരും. അതേപോലെ മുന്‍പ് 809 റിയാല്‍ മാത്രമുണ്ടായിരുന്ന കൊച്ചിയിലേക്ക് പുതിയ നിരക്ക് 1004ആയി മാറും. യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് ഈ ചാര്‍ജ്ജ് വര്‍ദ്ധന നിലവില്‍ വന്നിരിക്കുന്നത്.

വന്ദേഭാരത് മിഷന്‍റെ ആദ്യ മൂന്ന് ഘട്ടങ്ങളിലും എയര്‍ ഇന്ത്യയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പദ്ധതിയുടെ നാലാം ഘട്ടത്തില്‍ മുഴുവന്‍ സര്‍വീസുകളും സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയ്ക്ക് വിട്ടുനല്‍കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.