സ്വപ്ന തിരുവനന്തപുരത്തു തന്നെ: മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായി സൂചന

single-img
8 July 2020

സ്വർണ്ണക്കടത്തു കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷ് തിരുവനന്തപുരത്തു തന്നെയുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി കസ്റ്റംസ് വിഭാ​ഗം.അതിനിടെ സ്വപ്ന മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. തിരുവനന്തപുരത്ത് പരിശോധന ശക്തമാക്കിയിട്ടും ഇവരെ പിടികൂടാനായിട്ടില്ല. 

സ്വപ്നയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ഇന്നലെയും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.  തിരുവനന്തപുരത്തെ വൈറ്റ് ഡാമര്‍ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി. സ്വപ്ന സുരേഷിൻ്റെ ഫ്ലാറ്റിൽ നിന്ന് ലഭിച്ച ലാപ്ടോപ്പും പെൻഡ്രൈവും കസ്റ്റംസ് പരിശോധിച്ചു വരികയാണ്. കൂടാതെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കും. 

സ്വപ്ന സുരേഷ് ഹോട്ടലില്‍ തങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു പരിശോധന. സ്വർണമടങ്ങിയ ബാഗ് പരിശോധിക്കുന്നതിന്റെ തലേ ദിവസമാണ് അമ്പലമുക്കിലെ ഫ്ലാറ്റിൽ നിന്നും സ്വപ്ന സുരേഷ് ഒളിവിൽ പോയത് എന്നാണ് കസ്റ്റംസിന്റെ നിഗമനം. മൂന്ന് മാസം മുമ്പാണ് അമ്പലമുക്കിലെ ഫ്ലാറ്റ് സമുച്ചയത്തിലെ ആറാം നിലയിൽ സ്വപ്ന താമസം തുടങ്ങുന്നത്. ഇവിടേക്ക് സ്ഥിരമായി എത്തിയിരുന്നവരെ കണ്ടെത്താനായി ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. 

സ്വർണ്ണക്കടത്തിലെ സ്വപ്നയുടെ ബന്ധം പുറത്തുവന്നതിന് ശേഷം കുടുംബാംഗങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. സ്വപ്നയുടെ കാർ വീടിന് പുറത്ത് തന്നെയുണ്ട്. സ്വപ്നയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നാണ് കുടുംബത്തിന്റെ പക്ഷം. സ്വപ്ന ആഢംബര ജീവിതം നയിച്ചിരുന്നില്ല. സഹോദരൻ്റെ വിവാഹപാർട്ടിയിലെ നൃത്തദൃശ്യങ്ങൾ ഉപയോഗിച്ചാണ് സ്വപ്നയെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതെന്നും അമ്മ ആരോപിച്ചു.

 അയൽക്കരുമൊയൊന്നും സ്വപ്നയുടെ കുടുംബം അടുപ്പം പുലർത്തിയിരുന്നില്ലെന്നുള്ളതും ഉദ്യോഗസ്ഥർ കണക്കിലെടുക്കുന്നുണ്ട്. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യുഎഇ കോൺസുലേറ്റിന്റെ പേരിൽവന്ന ഡിപ്ലോമാറ്റിക് പാഴ്സലിൽ കണ്ടെത്തിയത്.