ഇരുപത് വർഷം മുമ്പ് ഒന്നരക്കോടിയുടെ കള്ളക്കടത്ത്, ഇന്ന് 15 കോടിയുടെ സ്വർണ്ണക്കടത്ത്: രണ്ടും പിടികൂടിയത് കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണറായ രാമമൂർത്തി
ഭീഷണിക്കു വഴങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജുകൾ പരിശോധിക്കാൻ കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണറായ രാമമൂർത്തി തീരുമാനിച്ചത് ചരിത്രമാകുകയായിരുന്നു. സ്വപ്ന സുരേഷ് എന്ന യുവതിയും അതിനു പിന്നിലെ വലിയ ശൃംഖലയും ുന്നൊന്നായി പുറത്തു വരുന്നതോടെ രാജ്യം കണ്ട ഏറ്റവും വലിയ സ്വർണ്ണ കള്ളക്കടത്താണ് ലോകത്തിനു മുന്നിൽ വെളിപ്പെടുന്നത്.
ഇന്നത്തെ വൻ സ്വർണക്കടത്തുകേസുമായി സമാനതകളുള്ളതാണ് 20 വർഷം മുമ്പ് ഡൽഹിയിൽ നടന്ന വോൾഗ കേസ്. ഡൽഹി എയർപോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്ന ഒരു കള്ളക്കടത്തായിരുന്നു അ്ന് രാമമൂർത്തിയുടെ നീക്കങ്ങളിലൂടെ പുറത്തു വന്നത്. അന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനായ എച്ച്. രാമമൂർത്തിയായിരുന്നു ആ കേസ് തെളിയിക്കാൻ നേതൃത്വം നൽകിയതും.
2000 ആഗസ്റ്റിലായിരുന്നു ആ സംഭവം. ഉസ്ബെകിസ്ഥാൻ സ്വദേശിനിയായ വോൾഗ എന്ന യുവതി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സിൽക്ക് കസ്റ്റംസ് അധികൃതർ പിടികൂടുകയായിരുന്നു. അന്ന് 27 ബാഗുകളിലായാണ് വോൾഗ ചൈനീസ് സിൽക്ക് ഇന്ത്യയിലെത്തിച്ചത്. ബാഗുകളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നെങ്കിലും 27 ബാഗുകൾ ഒരു വനിത കൊണ്ടുവരുന്നതെന്തിനാണെന്ന സംശയം ഉദ്യോഗസ്ഥനുണ്ടായതാണ് ആ വലിയ നീക്കം പുറത്തുകൊ്ടുവന്നത്.
വോൾഗയെ പിടികൂടിയതോടെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പിന്നാലെ പുറത്തു വന്നു.ഈ സംഭവത്തിന് സമാനമായ കേസ് തന്നെയാണ് തിരുവനന്തപുരം എയർപോർട്ടിലെ സ്വർണക്കള്ളക്കടത്തും. പതിനഞ്ച് കോടി രൂപയുടെ സ്വർണ്ണമാണ് ഇവിടെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കടത്താൻ ശ്രമിച്ചത്. മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഇപ്പോഴും പിടിനൽകാതെ ഒളിവിലാണ്.
ഈ സംഭവത്തിലും നിരവധി ഭീഷണികളാണ് രാമമൂർത്തിക്കു നേരെയുണ്ടായത്. രാമമൂർത്തിക്കു നേരേ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ആളുകൾ ഭീഷണി ഉയർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് ബാഗേജുകൾ പരിശോധിക്കാൻ രാമമൂർത്തി തീരുമാനിച്ചതും ഒരു വലിയ ശൃംഖലയെ പുറത്തുകൊണ്ടു വന്നതും.