സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റിലെ പരിശോധന അവസാനിച്ചു; പെൻഡ്രൈവ് ഉൾപ്പെടെയുള്ള രേഖകൾ കസ്റ്റംസ് പിടിച്ചെടുത്തു
തിരുവനന്തപുരം വിമാന താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധന അവസാനിച്ചു. നീണ്ട ആറ് മണിക്കൂര്‍എടുത്ത പരിശോധനയില്‍ പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള രേഖകള്‍ കസ്റ്റംസ് സംഘം പിടിച്ചെടുത്തു എന്നാണ് വിവരം.
സ്വപ്നയുടെ അമ്പലമുക്കിലുള്ള ഫ്‌ളാറ്റില്‍ ഉച്ചയോടെയാണ് സംഘം പരിശോധന ആരംഭിച്ചത്. ഇവിടെ നിന്നും ലാപ്‌ടോപ്, പെന്‍ഡ്രൈവ്, ബാങ്ക് പാസ് ബുക്ക്, ഹാര്‍ഡ് ഡിസ്‌ക്, ചില ഫയലുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയെല്ലാം പ്രത്യേകം സീല്‍ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുകയും ചെയ്തു.
സ്വപ്നയുടെ സഹോദരന്റെ സാന്നിധ്യത്തിലായിരുന്നു കസ്റ്റംസ് പരിശോധന.
ഫ്‌ളാറ്റില്‍ എത്തുന്നവരുടെ വിവരങ്ങള്‍ അടങ്ങിയ സന്ദര്‍ശക പട്ടികയും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. ഇതോടൊപ്പം കെയര്‍ ടേക്കറുടെ മൊഴിയും രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്.