ഇടതു മുന്നണി സര്‍ക്കാരിന് ഒരു സംസ്‌കാരമുണ്ട്, അത് യുഡിഎഫിന്റേതല്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
7 July 2020

തിരുവനന്തപുരം വിമാന താവള സ്വര്‍ണക്കടത്തു കേസിനെ സോളാര്‍ കേസുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ്തുത സ്വര്‍ണക്കടത്തു കേസുമായോ വിവാദ വനിതയുമായോ സംസ്ഥാന സര്‍ക്കാറിനോ മുഖ്യമന്ത്രിയുടെ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരത്തില്‍ ആരോപണമുന്നയിച്ചവരെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഈ വിഷയത്തെ സോളാര്‍ കാലത്തിനോട് താരതമ്യപ്പെടുത്താനാണ് ചിലരുടെ ശ്രമമെന്നും പക്ഷെ ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ മുങ്ങിക്കിടന്നുവര്‍ക്ക് അതുപോലെ മറ്റുള്ളവരുമാകണമെന്ന ആഗ്രഹമുണ്ടാകുമെന്നും അത് സാധിച്ചു തരാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്തരത്തിലുള്ള കളരിയിലല്ല ജനിച്ചു വളര്‍ന്നത്. ഇടത് മുന്നണിയുടെ സര്‍ക്കാരിന് ഒരു സംസ്‌കാരമുണ്ട്. അത് യുഡിഎഫിന്റേതല്ല. അതിനാലാണ് ആവര്‍ത്തിച്ചത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാതൊരുവിധ തെറ്റായ നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ഏത് അന്വേഷണം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കട്ടെ. ഏത് വിധത്തിലുള്ള അന്വേഷണത്തെയും സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.