സ്വർണക്കടത്തു കേസിൽ സിബിഐ അന്വേഷണം വേണം: ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിൽ മുഖ്യമന്ത്രി ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണെന്നും ശിവശങ്കറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല വിമർശിച്ചു. തെളിവുകൾ ഒന്നൊന്നായി പുറത്തു വരികയാണ്. ഇതോടെ സർക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണം കേരളാ പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. കേന്ദ്ര ഏജൻസിയായ സിബിഐ തന്നെ ഇക്കാര്യം അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് കത്ത് അയക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ പോലും ചോദ്യം ചെയ്യുന്ന കേസാണിത്. മുഴുവൻ പ്രതികളെയും രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനാൽ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.