ബഹിരാകാശത്ത് മംഗൾയാൻ ഇപ്പോഴും സജീവമാണ്, വൻ ശക്തികളെ അത്ഭുതപ്പെടുത്തിക്കൊണ്ട്

single-img
6 July 2020

2013 നവംബർ അഞ്ചിനാണ് ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ തങ്ങളുടെ പുതിയ മുന്നേറ്റത്തിന് തുടക്കമിട്ടത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ തൻ്റെ പ്രയാണം ആരംഭിച്ചത് അന്നാണ്. ലോകരാജ്യങ്ങൾ ഇന്ത്യയുടെ പേര് അത്ഭുതത്തോടെ ഉച്ചരിച്ച ദിനങ്ങളായിരുന്നു പിന്നീടുണ്ടായത്. അന്നു തുടങ്ങിയ ദൗത്യം ഇതിനകം 2000 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം സജീവമാണെന്നാണ് ഇപ്പോൾ വാർത്തകൾ പുറത്തു വരുന്നത്. കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടരുകയാണ് മംഗൾയാൻ.

ജൂലൈ ഒന്നിന് 4,200 കിലോമീറ്റർ അകലത്തിൽ നിന്ന് ചൊവ്വയുടെ ചന്ദ്രനായ ഫോബോസിന്റെ ചിത്രം മാർസ് ഓർബിറ്റർ ക്യാമറ പകർത്തി എന്നതാണ് പുതിയ വാർത്ത. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനെെസേഷൻ്റെ  ആദ്യത്തെ ഇൻ്റർപ്ലാനറ്ററി ദൗത്യത്തിന്റെ ഭാഗമായ മാർസ് ഓർബിറ്ററിലുള്ള മാർസ് കളർ ക്യാമറ യാണ് ഫോബോസിൻ്റെ ചിത്രം പകർത്തിയത്. ചൊവ്വാ ഗ്രഹത്തെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവ അന്വേഷിക്കുന്നതിനാണ് എംസിസി ക്യാമറയിലൂടെ ലക്ഷ്യമിടുന്നത്.

ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. 2014 ഒക്ടോബർ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നത്. ആദ്യം ആറുമാസത്തെ പര്യവേക്ഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാനിൽ ഇന്ധനം ശേഷിച്ചതിനാൽ, മാർച്ച് 24ന് ആറു മാസത്തേക്കുകൂടി ദൗത്യം നീട്ടുകയായിരുന്നു. ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിൻ്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു മംഗൾയാൻ്റെ ലക്ഷ്യം. ചൊവ്വയിലെ ജീവൻ്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും പേടകത്തിൻ്റെ ഭാഗമായുണ്ട്.

ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകൾ‍, താഴ്‌വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗൾ‌യാൻ അയച്ചു. പല സമയങ്ങളിലായി അയച്ചു ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുന്നുണ്ട്. ഏകദേശം പതിമൂന്ന് കിലോഗ്രാം ഇന്ധനംകൂടി പേടകത്തില്‍ അവശേഷിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ വർഷം ഗവേഷകർ അറിയിച്ചിരുന്നത്. ഭ്രമണപഥം ക്രമീകരിക്കാനും മറ്റു ചില ദൗത്യങ്ങൾക്കും മാത്രമായാണ് ഇന്ധനം ഉപയോഗിക്കുന്നത്. പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.

ഈ വർഷം ജൂലെെ ഒന്നിനു മംഗൾയാൻ പുറത്തുവിട്ട ഫോബോസിൻ്റെ ചിത്രത്തെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്. ഫോബോസിൻ്റെ ചിത്രം പകർത്തിയ ആദ്യത്തെ ബഹിരാകാശ ഏജൻസി ഇസ്‌റോ അല്ല. എന്നിരുന്നാലും ഒരു വലിയ നേട്ടമാണെന്നാണ് ബഹിരാകാശ ഏജൻസിയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. അങ്ങനെ പറയുന്നതിന് കാരണുണ്ട്. സൗരയൂഥത്തിലെ ഏറ്റവും കുറഞ്ഞ പ്രതിഫലന വസ്തുക്കളിൽ ഒന്നാണ് ഫോബോസ്. ആ ഫോബോസിനെയാണ് നമ്മുടെ ക്യാമറ വിശദമായി പകർത്തിയത്. മാർസ് കളർ ക്യാമറ പകർത്തിയ ആറ് വ്യത്യസ്ത ഫ്രെയിമുകളെ ബഹിരാകാശ ഏജൻസി സൂപ്പർ എമ്പോസ് ചെയ്യുകയും ക്യാമറയിൽ നിന്ന് ലഭിച്ച ഡേറ്റ കൂടുതൽ യാഥാർഥ്യമാക്കുന്നതിന് ക്രമീകരിക്കുകയും ചെയ്യുകയായിരുന്നു.

ഏതൊരു ഇന്ത്യക്കാരനും ഇന്നും അഭിമാനത്തോടുകൂടി പറയുവാൻ കഴിയും, ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ ദൗത്യം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുകയാണെന്ന്.