എൽഡിഎഫ് ഭരണം അവസാനിക്കാന്‍ പതിനൊന്ന് മാസമുണ്ട്, അതിനിടയില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും വരാനിരിക്കുകയല്ലേ: ദുരന്തങ്ങളിൽ പ്രതീക്ഷയർപ്പിച്ച് തിരുവഞ്ചൂർ

single-img
5 July 2020

ഏഷ്യനെറ്റ് ന്യൂസ്- സിഫോര്‍ സര്‍വ്വേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന സർവ്വേ ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനം ഉയരുകയാണ്. നിലവിലെ ഭരണം അവസാനിക്കാന്‍ പതിനൊന്ന് മാസം ഉണ്ടെന്നും അതിനിടയില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും ഒക്കെ വരാനിരിക്കുകയല്ലേ എന്നായിരുന്നു തിരുവഞ്ചൂരിൻ്റെ പ്രതികരണം. 

” പതിനൊന്ന് മാസത്തിനുള്ളില്‍ ഇനി എന്തൊക്കെ വരാന്‍ പോകുന്നു. ഈ മണ്‍സൂണ്‍ കാലത്തൊരു പ്രളയം. അതിനുശേഷം ഒരു വരള്‍ച്ച, സാമ്പത്തിക തകര്‍ച്ച”- തിരുവഞ്ചൂര്‍ ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ പറഞ്ഞു. 

തിരുവഞ്ചൂരിൻ്റെ പ്രതികരണത്തിന് പിന്നാലെ ”ദുരന്തങ്ങളിലാണ് പ്രതീക്ഷ, അത് കുറച്ച് കഷ്ടമായിപ്പോയി, ഇനിയും ഒരു പ്രളയം വരരുതേ എന്നാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്,” എന്ന് അവതാരകന്‍ മറുപടി പറയുകയും ചെയ്യുന്നുണ്ട്. 

ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും വിളിച്ചത് സാഹിത്യഭാഷയായി കാണണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ കൊവിഡ് ഭേദമായി വന്നവര്‍ക്കൊക്കെ കൊടുത്തത് പാരാസെറ്റാമോള്‍ ആണെന്നും കൊവിഡിന് മരുന്നില്ലെങ്കില്‍ അക്കാര്യം സമ്മതിക്കണമെന്നും അല്ലാതെ പാരാസെറ്റാമോള്‍ ആണോ കൊടുക്കേണ്ടതെന്നും തിരുവഞ്ചൂര്‍ നേരത്തെ ഒരു ചര്‍ച്ചയില്‍ ചോദിച്ചിരുന്നു.

കേരളത്തില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേയില്‍ പറയുന്നത്. ഇടതുപക്ഷത്തിന് 77-83 സീറ്റ് ലഭിക്കുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫിന് 42 ശതമാനം വോട്ട് ലഭിക്കുമെന്നും സർവ്വേ വ്യക്തമാക്കുന്നുണ്ട്.