നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ച യുവാവിന് കോവിഡ്: കയറിൽ തൂക്കി കുപ്പി നൽകിയ രണ്ടുപേർ ക്വാറൻ്റെെനിൽ
കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായിൽനിന്ന് എത്തി നിരീക്ഷണകേന്ദ്രത്തിലായിരുന്ന യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇയാൾക്ക് കയറിൽ തൂക്കി മദ്യക്കുപ്പികൾ എത്തിച്ചുനൽകിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാൻ പൊലീസ് നിർദേശിച്ചു.
നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കിലെത്തി രണ്ടുപേർ കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറിൽ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ മദ്യമെത്തിച്ചു എന്നാണ് റിപ്പോർട്ടുകൾ. മദ്യം കൈമാറാൻ ഉപയോഗിച്ച കയറിലോ കവറിലോ സ്പർശിച്ചിട്ടുണ്ടാവാമെന്നതിനാലാണ് ഇവരോട് നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടത്.
രണ്ടു ദിവസം മുമ്പാണ് യുവാവ് മദ്യപിച്ച് ബഹളം വെക്കുകയും മണിക്കൂറുകളോളം ഒരു മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തത്. ജനപ്രതിനിധികളും പൊലീസും ചേർന്ന് അനുനയിപ്പിച്ചാണ് ഇയാഴെ പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാക്കിയത്. ശനിയാഴ്ച ലഭിച്ച പരിശോധനാഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്.