എഡ്വേർഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ രാജിവച്ചു: രാജി വച്ചതിനു പിന്നാലെ ഫിലിപ്പെയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു
പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ രാജിവച്ചു. രാജി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണ്‍ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫിലിപ്പെയ്ക്ക് പകരം സെന്റർ റൈറ്റ് മേയർ ജീൻ കാസ്റ്റെക്സ് പുതിയ മന്ത്രിസഭയെ നയിക്കും.
അതേസമയം എഡ്വേർഡ് ഫിലിപ്പെയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭകൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് പരിഗണിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫിലിപ്പെ സർക്കാർ വീഴ്ച വരുത്തിയെന്നും മെഡിക്കൽ ഉപകരണങ്ങൾക്ക് പോലും വൻ ക്ഷാമം അനുഭവപ്പെട്ടെന്നുമായിരുന്നു ആരോപണങ്ങൾ. ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവച്ചതിനു പിന്നാലെയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
2017 മേയ് 15നാണ് സെന്റർ റൈറ്റ് റിപ്പബ്ളിക്കൻ മേയറായ എഡ്വേർഡ് ഫിലിപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.കുറച്ചുനാളുകളായി ഫ്രഞ്ച് സർക്കാരിൽ മന്ത്രിസഭ പുനസംഘടന നടക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
അതേസമയം, പ്രാദേശിക തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയും ഫിലിപ്പെയുടെ രാജിക്ക് കാരണമായെന്നാണ് റിപ്പോർട്ട്.