ഗുരുതര കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർക്ക് മാത്രം ഇനി ആശുപത്രികളിൽ ചികിത്സ എന്ന് കർണാടക
കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതര ലക്ഷണങ്ങളുള്ളവർക്ക് മാത്രം ഇനി ആശുപത്രികളിൽ ചികിത്സ നൽകിയാൽ മതി എന്ന തീരുമാനവുമായി കർണാടക . ഇതുവരെ ഉള്ളതില്‍ നിന്നും വിത്യസ്തമായി രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ തോതിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും ഹോം ഐസൊലേഷനിൽ ആക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് ടെലി മെഡിസിൻ സംവിധാനത്തിലൂടെ ചികിത്സ നല്‍കാനാണ് തീരുമാനം. സംസ്ഥാനത്താകെ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണാടകത്തിൽ ജൂലൈ അഞ്ചിനും ഓഗസ്റ്റ് രണ്ടിനും ഇടയിലെ അഞ്ച് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ അൺലോക്ക് 2 ഉത്തരവിറക്കി.
ഈ ദിവസങ്ങളില്‍ അത്യാവശ്യ സേവനങ്ങൾ മാത്രം അനുവദിക്കും. നേരത്തെയുള്ള ദിവസങ്ങളില്‍ ഉറപ്പിച്ച വിവാഹങ്ങളും നടത്താം. രാത്രി 8 മുതൽ രാവിലെ 5 വരെ ആയിരിക്കും കർഫ്യു. അതേസമയം ശനി ഞായർ ദിവസങ്ങളിൽ സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല.