ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ടിക്ടോക്കിന് ഇനി എന്തു സംഭവിക്കും?
കേന്ദ്രസര്‍ക്കാര്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ നിലവില്‍ ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണുകളില്‍ ഇവ പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. ടിക് ടോക്കാണ് ഇവയിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഐടി വകുപ്പിലെ 69എ വകുപ്പുപ്രകാരമാണു നടപടി.
രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, ദേശീയ സുരക്ഷ എന്നിവയ്ക്കു ഹാനികരമാണു ചൈനീസ് ആപ്ലിക്കേഷനുകളെന്ന് ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടി. ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ദുരുപയോഗം സംബന്ധിച്ചു നിരവധി പരാതികൾ വിവിധ മേഖലകളിൽനിന്നു ലഭിച്ചിരുന്നതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇൻ്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് ഡേറ്റാ സൗകര്യം നല്‍കരുതെന്ന് ഇൻ്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകള്‍ക്കും ടെലകോം കമ്പനികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതോടെ യുസി ബ്രൗസര്‍, ടിക് ടോക് തുടങ്ങി ഇൻ്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ നിര്‍ജീവമായി മാറും.
ഈ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഇനി മുതൽ ഡെവലപ്പര്‍ സപ്പോര്‍ട്ട് ലഭിക്കില്ല. എന്നാല്‍ ഡേറ്റ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആപ്പുകള്‍ക്ക് എന്തുസംഭവിക്കും എന്നതിനെക്കുറിച്ച് അവ്യക്തത തുടരുകയാണ്. ഇന്ത്യന്‍ നെറ്റുവര്‍ക്കുകള്‍ക്ക് പുറത്തുള്ളവര്‍ക്കും ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ തടസ്സം നേരിടില്ലെന്നുള്ളാണ് വസ്തുത.
നിലവിൽ ടിക് ടോക് ഡൗൺലോഡ് ചെയ്തവർക്ക് ആപ്പ് ഉപയോഗിക്കാനും അതിൽ വീഡിയോ പോസ്റ്റ് ചെയ്യാനും സാധിക്കുന്നുണ്ട്. എന്നാൽ ഇനി ഇവ ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഇപ്പോഴും പ്ലേ സ്റ്റോറിൽ അത് കാണാൻ കഴിയും. ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ടിക്ക് ടോക്ക് പ്ലേ സ്റ്റോറിൽ ദൃശ്യമാകില്ല.
അതേസമയം, പ്രമുഖ മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ ആപ് സ്റ്റോറിൽനിന്നും നീക്കി. കേന്ദ്രസർക്കാർ ടിക് ടോക് നിരോധിച്ചതിനു പിന്നാലെയാണ് നടപടി. ഇന്ത്യയിൽ 20 കോടിയിലേറെ ഉപയോക്താക്കളാണ് ടിക് ടോകിനുള്ളത്.
ടിക് ടോകിന് പുറമേ ഷെയര്‍ ഇറ്റ്, ഹലോ, യുസി ബ്രൗസര്‍, യു കാം മേക്കപ്പ്, എംഐ കമ്യൂണിറ്റി, ന്യൂസ് ഡോഗ്, എക്സന്‍ഡര്‍, കാം സ്കാനര്‍, യുസി ന്യൂസ്, വി ചാറ്റ്, യു വീഡിയോ, എംഐ വീഡിയോ കോള്‍ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം മുമ്പു തന്നെ ഉയര്‍ന്നിരുന്നു.