ദുരിതം ഒഴിയുന്നില്ല: മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ വെെറസ് ചെെനയിൽ കണ്ടെത്തി
ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയത്. മുന്‍കരുതല്‍ ഇല്ലെങ്കില്‍ ലോകമെങ്ങും പടര്‍ന്നേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
മഹാമാരിയാകാൻ സാധ്യതയുള്ള പകര്‍ച്ചപ്പനിയാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. പന്നികളിലാണ് ഇവ കണ്ടെത്തിയതെങ്കിലും വൈറസ് മനുഷ്യരിലേക്കും വ്യാപിക്കാം. പരിവര്‍ത്തനം ചെയ്യുന്ന രോഗാണു അതിവേഗം വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വ്യാപിക്കുകയും ആഗോളതലത്തിൽ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നുണ്ട്.
നിലഏവിൽ ഭീഷണിയില്ലെങ്കിലും സൂക്ഷ്മ നിരീക്ഷണം നടത്തണമെന്നു തന്നെയാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന്. ജി 4 എന്നാണ് പുതിയ വൈറസിന് നല്‍കിയിരിക്കുന്ന പേര്. എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ടതാണ് ജി 4 വൈറസ് എന്നാണ് അമേരിക്കന്‍ സയന്‍സ് ജേര്‍ണലായ പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പറയുന്നത്.
മനുഷ്യന്റെ കോശങ്ങളില്‍ പെരുകാനുള്ള കഴിവാണ് ഈ വൈറസിനെ കൂടുതൽ അപകടകാരിയാക്കുന്നതെന്നും ഗവേഷകർ പറയുന്നു. ചൈനയിലെ കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവരില്‍ രോഗബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും മാംസ വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടികൾ കൈക്കൊള്ളണമെന്ന് പിഎന്‍എഎസ് ജേണലിൽ ഗവേഷകർ ആവശ്യപ്പെടുന്നു.
എച്ച്വണ്എന്വണ് വൈറസ് 2009ലാണ് മഹാമാരിക്ക് കാരണമായത്. പുതിയ വൈറസും മനുഷ്യനിലേക്ക് പടരാനുളള എല്ലാ സാധ്യതയുമുണ്ടെന്നാണ് കണ്ടെത്തൽ. 2011-2018 കാലഘട്ടത്തില്‍ ചൈനയില്‍ നിന്ന് 30000 പന്നികളുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ഇതില്‍ നിന്ന് പന്നിപ്പനി പടര്‍ത്തുന്ന 179 വൈറസിനെ വേര്‍തിരിച്ചെടുത്തു. 2016 മുതല്‍ വ്യാപകമായ തോതില്‍ പന്നികളില്‍ ഈ വൈറസിനെ കണ്ടുവരുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുമുണ്ട്.
മഴക്കാലം, മഞ്ഞുകാലം പോലെ പ്രത്യേക കാലത്ത് വരുന്ന പനികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് മനുഷ്യന് സ്വാഭാവികമായി രോഗപ്രതിരോധ ശേഷി നേടാറുണ്ട്. എന്നാല്‍ ജി ഫോര്‍ വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ആവശ്യമായ രോഗപ്രതിരോധ ശേഷി മനുഷ്യന് നേടിയിട്ടില്ലെന്ന് ഇതുവരെയുളള പരിശോധനകള്‍ വ്യക്തമാക്കുന്നത്. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നതും.
ചൈനയിലെ പന്നി ഫാമുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 10.4 ശതമാനം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ 4.4 ശതമാനം പേരില്‍ രോഗാണു ഉണ്ടാവാനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനുളള സാധ്യത ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നുള്ളതും ജേർണൽ പറയുന്നുണ്ട്. ഇതു മാത്രമാണ് ഇക്കാര്യത്തിൽ തത്കാല ആശ്വാസം തരുന്നതും. .