വിദേശ വനിതയ്ക്ക് പിറന്ന മകന് ഒരിക്കലും രാജ്യസ്നേഹിയാകാൻ സാധിക്കില്ല; രാഹുലിനെതിരെ പ്രഗ്യാസിംഗ് താക്കൂർ
ഒരു വിദേശ വനിതയ്ക്ക് പിറന്ന മകന് ഒരിക്കലും രാജ്യസ്നേഹിയാകാൻ സാധിക്കില്ല എന്ന് ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂർ. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും രാജ്യസ്നേഹത്തെ ചോദ്യം ചെയ്ത് ഇരുവരുടെയും പേര് പരാമർശിക്കാരെ പരോക്ഷമായിട്ടാണ് പ്രഗ്യാ സിംഗിന്റെ ആരോപണം.
സ്വന്തം മണ്ണിൽ ജനിച്ച ഒരു മകന് മാത്രമേ ആ രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂ എന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്.
ഒരേസമയം നിങ്ങൾക്ക് രണ്ട് രാജ്യങ്ങളുടെ പൗരത്വം ഉണ്ടെങ്കിൽ എങ്ങിനെയാണ് രാജ്യസ്നേഹിയാകാൻ സാധിക്കുമെന്ന് അവർ ചോദിച്ചു.
അതേപോലെ തന്നെ രാജ്യസ്നേഹവും ധാർമ്മികതയും ഇല്ലാത്തവരാണ് കോൺഗ്രസ് പാർട്ടിയെന്നും ഇവർ കൂട്ടിച്ചേർത്തു. ‘കോൺഗ്രസ് പാർട്ടി അവരിലേക്ക് തന്നെ നോക്കണം. എങ്ങിനെയാണ് സംസാരിക്കേണ്ടത് എന്ന് അവർക്കറിയില്ല. യാതൊരു വിധ ധാർമ്മികതയും സദാചാരവും രാജ്യസ്നേഹവും ഇല്ലാത്തവരാണ് കോൺഗ്രസ് പാർട്ടി.’ പ്രഗ്യാ സിംഗ് പറഞ്ഞു.
കോൺഗ്രസനെ തിരെ ബിജെപി ഉന്നയിക്കുന്ന പ്രധാന വിമർശനമാണ് സോണിയ ഗാന്ധിയുടെ ജന്മസ്ഥലം ഇറ്റലിയാണ് എന്നത്. ‘നമ്മുടെ രാജ്യത്തെ എംപി എന്ന പദവിയെ അപമാനിക്കുകയാണ് പ്രഗ്യാ സിംഗ് ചെയ്തത്. തീവ്രവാദ കേസിൽ അവർ ഉൾപ്പെട്ടിട്ടുണ്ട്. അവർക്ക് മാനസിക നില നഷ്ടപ്പെട്ടതായി തോന്നുന്നു. ബിജെപി അവർക്ക് കൃത്യമായ ചികിത്സ നൽകേണ്ടതാവശ്യമാണ്.’ മധ്യപ്രേദേശ് കോൺഗ്രസ് വക്താവ് ജെപി ധനോപിയ പ്രതികരിച്ചു.