ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യൻ: സഹോദര പുത്രി ട്രംപിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ
അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിനെ വെട്ടിലാക്കി പുസ്തകം. `ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യ’നെന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള ‘ടൂ മച് ആന്‍ഡ് നെവര്‍ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ് വേള്‍ഡ്‌സ് മോസ്റ്റ് ഡേഞ്ചറസ് മാന്‍’ എന്ന പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. ട്രംപിന്റെ കുടുംബകഥയാണ് ഈ പുസ്തകത്തിലുള്ളത്.
ട്രംപിന്റെ സ്വന്തം സഹോദരപുത്രി എഴുതിയ പുസ്തകം വൻ വിവാദങ്ങൾക്കാണ് വഴിതുറന്നിട്ടിരിക്കുന്നത്. സഹോദരപുത്രി മേരിയുടെ ഈ പുസ്തകം തടയാന്‍ നിയമവഴിതേടിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ മരിച്ചുപോയ സഹോദരന്‍ ഫ്രെഡിന്റെ മകളാണു മേരി. ഇവര്‍ മനഃശാസ്ത്രവിദഗ്ധയാണ്.
ഈ പുസ്തകം തടയണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ മറ്റൊരു സഹോദരന്‍ റോബര്‍ട് ട്രംപും കോടതിയെ സമീപിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഭയമാണ് ട്രംപിന്റെ ഈ നടപടികള്‍ക്ക് പിന്നിലെന്ന് വേണം കരുതാന്‍.
അതേസമയം, ട്രംപിന്റെ തിരഞ്ഞെടുപ്പു റാലിക്കായി തങ്ങളുടെ പാട്ടുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം സ്ഥിരമായി ലംഘിക്കുന്നതിനു മുന്നറിയിപ്പുമായി റോളിങ് സ്‌റ്റോണ്‍ സംഗീത ബാന്‍ഡ് രംഗത്തെത്തി. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തും പാട്ടുകള്‍ അനുവാദം കൂടാതെ ഉപയോഗിച്ചിരുന്നു.