പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ചു: ഇടുക്കിയിൽ യുവ ഡോക്ടർ അറസ്റ്റിൽ

single-img
28 June 2020

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ച കുറ്റത്തിന് യുവ ഡോക്ടർ അറസ്റ്റിലായി. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വി ജിത്ത്(31)നെയാണ് ഇടുക്കി എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്നും, ലാപ് ടോപ്പിൽ നിന്നും നിരവധി നഗ്നചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തട്ടുണ്ട്. 

ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാ​ഗമായി നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലായത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു  വ്യാപക റെയ്ഡ് നടത്തിയത്. 

കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച മൂന്നു പേർ കോട്ടയത്തും പിടിയിലായിട്ടുണ്ട്. കോട്ടയത്ത് അഞ്ചു പേർക്കെതിരെ കേസെടുത്തു. കോട്ടയം വെസ്റ്റിലും മുണ്ടക്കയത്തും ചങ്ങനാശേരിയിലും വൈക്കത്തും കുറവിലങ്ങാടുമാണ് കേസെടുത്തത്. സംസ്ഥാനത്തെ 117 കേന്ദ്രങ്ങളിലായിരുന്നു ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ട റെയ്‍ഡ്.

ഇതേത്തുടർന്ന് കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.