പേഴ്സണൽ സ്റ്റാഫിൽ കോണ്‍ഗ്രസ് ബന്ധമുള്ളവര്‍; വി മുരളീധരനെതിരെ ബിജെപിക്കുള്ളില്‍ തന്നെ എതിര്‍പ്പ്
പേഴ്സണൽ സ്റ്റാഫിൽ കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ വന്നത് ഉൾപ്പെടെ പാർട്ടിക്കുള്ളിലെ ഉൾപ്പോര് തീർക്കാൻ ആർഎസ്എസ് നിർദേശ പ്രകാരം വിളിച്ചുചേർത്ത ബിജെപി കോർകമ്മിറ്റി യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ഉയർന്നത് നിരവധി ആരോപണങ്ങൾ. പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിന് പുറമെ ഡിആർഡിഒ തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാൾ മന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നതും കൃഷ്ണദാസ് പക്ഷം ആയുധമാക്കി.
പ്രവാസികൾ കേരളത്തിലേക്ക് തിരികെ എത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും മുരളീധരനും തമ്മിലുള്ള വാക്പോരിനെ ചൊല്ലിയാണ് യോഗം ആരംഭിച്ചത് തന്നെ. സ്ഥലത്തു ഇല്ലാത്തതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ യോഗത്തിൽ പങ്കെടുത്തത്.
ഇപ്പോൾ ചില കോൺഗ്രസ് ബന്ധമുള്ളവരാണ് വി മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ ഉള്ളത്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ ഉൾപ്പടെ ഇവരുടെ തീരുമാനങ്ങളാണ് നടപ്പിലാകുന്നത്. ബിജെപിയുടെ പാർട്ടി അംഗങ്ങളെക്കാൾ സ്വാധീനം മന്ത്രിയിൽ ഇവർക്കുണ്ടെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു.