സൗദിയും യുഎയും കൊറോണ വിമുക്തമാകുന്നു: സൗദിയിൽ 24 മണിക്കൂറിനിടെ രോഗ വിമുക്തരായത് അയ്യായിരത്തിലധികം പേർ
പ്രവാസികളെ സംബന്ധിച്ച് വളരെ നല്ല വാർത്തയാണ് ഗൾഫ് മേഖലകളിൽ നിന്നും ഉയരുന്നത്. സൗദിയിലും യുഎഇയിലും കോവിഡ് മുക്തരുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. സൗദിയിൽ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം പേരാണ് രോഗമുക്തരായത്.
ഒരു ഗൾഫ് രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേർ സുഖം പ്രാപിക്കുന്നത് ഇതാദ്യമാണ്. യുഎഇയിലും വ്യാഴാഴ്ച രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നുള്ളതും ആശ്വാസം പകരുന്നു.
സൗദിയിൽ 5085 പേർ കൂടി ആശുപത്രി വിട്ടപ്പോൾ പുതുതായി 3,372 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 41 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1420 ആയി. ആകെ 1,70,639 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1,17,882 പേർ രോഗമുക്തി നേടി.
യുഎഇയിൽ ഇന്നലെ 760 പേർക്ക് രോഗം ഭേദമായി. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 308 ആയി. പുതുതായി 430 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതർ 46,563. ആകെ 35,165 പേർ രോഗമുക്തി നേടി.