`മാധ്യമം കുടുംബത്തിലുള്ള ആരെങ്കിലും മരണപ്പെട്ടാൽ അവർ ഈ ലിസ്റ്റിൽ പെടുത്തുമോ?´ ഗൾഫിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടേതായി മാധ്യമം പ്രസിദ്ധീകരിച്ച ഫോട്ടോകളിൽ ന്യുമോണിയ വന്നു മരിച്ച വ്യക്തിയും
ഗൾഫിൽ കോവിഡ് വന്നു മരിച്ചവരുടെ ഫോട്ടോ ഉൾപ്പെടെ ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമം ദിനപത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വലിയ വിവാദങ്ങളാണ് വരുത്തിവച്ചത്. ‘ചികിത്സയില്ലാതെ പ്രവാസികൾ ഗൾഫിൽ മരിച്ചു വീഴുന്നു’ എന്നു കാട്ടി മാാധ്യമം ഉന്നം വച്ചത് കേരളത്തെയാണെങ്കിലും ഗൾഫ് രാജ്യങ്ങളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. ഇപ്പോഴിതാ മാധ്യമത്തിൽ കോവിഡ് വന്നു മരിച്ചുവെന്നു ഫോട്ടോ പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ മരിച്ച വ്യക്തിയുടെ ബന്ധുക്കളും പത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
മക്കയിൽ താമസിക്കുന്ന വയനാട് പടിഞ്ഞാറേത്തറ മുണ്ടേക്കുറ്റി സ്വദേശി പാറ മുഹമ്മദ് കുട്ടി എന്ന അസൂർ കുട്ടിയുടെ മരണമാണ് കോവിഡ് വന്നു മരിച്ചതായി കാട്ടി മാധ്യമം ദിനപത്രം നൽകിയത്. ഈ വാർത്ത വന്നതിനു പിന്നാലെ മരിച്ച വ്യക്തിയുടെ സഹോദരൻ മാധ്യമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു. ന്യൂമോണി ബാധിച്ചാണ് തൻ്റെ സഹോദരൻ മരണപ്പെട്ടതെന്നും ഇത്തരത്തിൽ വാർത്ത നൽകരുതെന്നും ഓർമ്മിപ്പിച്ചാണ് മുഹമ്മദ് അഷ്റഫ് എന്ന വ്യക്തി രംഗത്തെത്തിയത്. മാധ്യമം കുടുംബത്തിലുള്ള ആരെങ്കിലും മരണപ്പെട്ടാൽ അവർ ഈ ലിസ്റ്റിൽ പെടുത്തുമോ എന്നും മുഹമ്മദ് അഷ്റഫ് ചോദിക്കുന്നുണ്ട്.
ഈ സംഭവത്തിനു ശേഷം ഗൾഫ് ഭരണാധികാരികളെ പുകഴ്‌ത്തിക്കൊണ്ടുള്ള വാർത്തയുമായാണ് വ്യാഴാഴ്‌ച ഗൾഫിൽ മാധ്യമം ഇറങ്ങിയത്. ഒമാൻ, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ ഭരണാധികാരികളെ പുകഴ്‌ത്താൻ പ്രത്യേകം വാർത്തകൾ തന്നെ മാധ്യമം തയ്യാറാക്കിയതും വിമർശനം വരുത്തിവച്ചിരുന്നു. സമാനമായ പ്രത്യേകം വാർത്ത ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്ണും സംപ്രേഷണം ചെയ്‌തിരുന്നു.