യുപിഎ ഭരണത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കി; ആരോപണവുമായി ബിജെപി

single-img
26 June 2020

യുപിഎ ഭരണത്തില്‍ ഡോ. മന്‍മോഹന്‍ സിങ്ങിനെ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം വഴിമാറ്റി രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവനയായി നല്‍കിയെന്ന ആരോപണുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ സഹിതം ട്വിറ്ററിലൂടെയാണ് നഡ്ഡ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഫൗണ്ടേഷനില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക, മന്‍മോഹന്‍ സിങ്, പി ചിദംബരം എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.

നരേന്ദ്ര മോദി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ചൈനയുടെ മുന്‍പില്‍ കീഴടങ്ങുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ച പിന്നാലെയാണ് അഴിമതി ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയത്. ചൈനീസ് എംബസിയും ഇന്ത്യയില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷനു പണം നല്‍കിയെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ ആരോപിച്ചിരുന്നു.

രാജ്യത്തെ ദുരിതത്തില്‍ പെടുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ (പിഎംഎന്‍ആര്‍എഫ്) നിന്നുള്ള പണം യുപിഎ ഭരണകാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷനു നല്‍കിയെന്ന് നഡ്ഡ പറഞ്ഞു. സര്‍ക്കാര്‍ അന്ന് നൂറു കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷനു നല്‍കി. ഓരോ വര്‍ഷവും 20 കോടി രൂപ വച്ച് അഞ്ചു വര്‍ഷത്തേക്കാണു പണം നല്‍കിയതെന്നും ബിജെപി ആരോപിക്കുന്നു.