അന്നു പ്രഖ്യാപിച്ച `അയ്യപ്പൻ´ സിനിമയെവിടെ?: വാരിയംകുന്നൻ പ്രഖ്യാപനത്തിനു പിറകേ പ്രിഥ്വിരാജിനോടു ചോദ്യമുയരുന്നു
സുപ്രീകോടതിയിലെ ശബരിമല ചരിത്ര വിധിയോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് അയ്യപ്പൻ. സുപ്രീകോടതി വിധിയെ തുടർന്ന് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണമെന്ന തീരുമാനമുണ്ടായപ്പോൾ പ്രിഥ്വിരാജിനെ നായകനാക്കിയാണ് ഓഗസ്റ്റ് സിനിമ ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ സംഭവം നടന്നിട്ട് രണ്ടു വർഷം ആകുവാൻ പോകുന്നെങ്കിയും പദ്ധതിയെ സംബന്ധിച്ച് യാതൊരു അറിവും പിന്നീട് കണ്ടില്ല. വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രിഥ്വിരാജിൻ്റെ തന്നെ പഴയ പ്രഖ്യാപന പോസ്റ്റ് ചിലർ കുത്തിപ്പൊക്കിയത്.
ഈ ചിത്രത്തിൻ്റെ ഗതി വാരിയംകുന്നനും വരുമോ എന്നുള്ള കാര്യമാണ് പലർക്കും അറിയേണ്ടത്. ഇത്രനാളായിട്ടും എന്തുകൊണ്ട് ചിത്രം ആരംഭിക്കുന്നില്ലെന്നും ചിലർ ചോദ്യമുന്നയിച്ചിട്ടുണ്ട്.
യഥാർത്ഥ അയ്യപ്പൻ്റെ കഥ തന്നെയാണ് പറയുന്നതെന്ന് വ്യക്തമാക്കി 2018 വൃശ്ചികം ഒന്നിനാണ് അയ്യപ്പൻ ചിത്രം പ്രഖ്യാപിച്ചത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നത്. അയ്യപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ.റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു.
ഗുഹാമുഖത്തില്‍ വില്ലുമായി ഇരിക്കുന്ന അയ്യപ്പനാണ് പോസ്റ്ററില്‍ ഉള്ളത്. ഗുഹയില്‍ പുലിയുമുണ്ട്. ‘പോരാളിയായ ഒരു രാജകുമാരന്റെ ഇതുവരെ പറയാത്ത കഥ. ഒരിക്കല്‍ ഈ മണ്ണില്‍ ചവുട്ടി നടന്നിരുന്ന ഒരു വിപ്ലവകാരി..’ എന്നാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം മറ്റ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ മുമ്പ് തന്നെ ചിത്രത്തെ കുറിച്ച് ശങ്കര്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രിഥ്വിരാജ് പറയുന്നു. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം പതിനെട്ടാം പടിക്കു ശേഷം അയ്യപ്പന്റെ ജോലികളിലേക്ക് ശങ്കര്‍ രാമകൃഷ്ണന്‍ കടക്കുമെന്നായിരുന്നു അന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്.