കോവിഡിന് മരുന്ന്; പതഞ്ജലിയില്‍ നിന്ന് വിശദീകരണം തേടി കേന്ദ്ര ആയുഷ് മന്ത്രാലയം
ലോകമാകെ ശാസ്ത്ര ലോകം ഗവേഷണങ്ങൾ തുടരുമ്പോൾ കോവിഡിനുള്ള മരുന്ന് കണ്ടെത്തിയെന്ന അവകാശവാദയുമായി യോഗ ഗുരു ബാബാ രാംദേവ് എത്തിയിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ സ്ഥാപനമായ പതഞ്ജലിയില്‍ നിന്ന് ഈ കാര്യത്തിൽ വിശദീകരണം തേടിയിരിക്കുകയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം.
മരുന്നിനെ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നത് വരെ മരുന്ന് വിപണനം ചെയ്യരുതെന്നും പരസ്യം നല്‍കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. മരുന്ന് നിർമ്മാണ ഘടനയുടെ വിശദാംശങ്ങള്‍, ഏതൊക്കെ ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരത്തിൽ ഒരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോമെഡിസിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ റജിസ്ട്രേഷൻ നടത്തിയോ എന്നീ വിശദാംശങ്ങളാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.
അതേപോലെ തന്നെ പതഞ്ജലിയുടെ മരുന്നിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ലൈസന്‍സിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാറിനോടും കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഹരിദ്വാറിലാണ് പതഞ്ജലിയുടെ ആസ്ഥാനം.
കൊറോണിൽ സ്വാസാരി എന്ന് പേരുള്ള തങ്ങളുടെ മരുന്ന് കഴിച്ചാൽ കോവിഡ് രോഗം ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായാണ് രാംദേവിന്റെ പതഞ്ജലി ആയുർവേദ മരുന്ന് പുറത്തിറക്കിയത്. ആവശ്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നും രാം ദേവ് പറഞ്ഞിരുന്നു.