നിപയും പ്രളയവും; പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ കരുത്തും ന്യൂനതകളും തിരിച്ചറിയാൻ സഹായകമായി; യുഎൻ വെബിനാറിൽ ആരോ​ഗ്യമന്ത്രി

single-img
23 June 2020

സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തിയ നിപ പ്രതിരോധത്തിലെ അനുഭവം ഇപ്പോഴത്തെ കൊവിഡ് നേരിടുന്നതിൽ സഹായകമായെന്ന് സംസ്ഥാന ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ഐക്യരാഷ്ട്രസഭ വെബിനാറിൽ . നിപയെ തുടർന്ന് വീണ്ടും രണ്ട് പ്രളയത്തെയും കേരളം നേരിട്ടു. ഇതോടെ പ്രതിരോധത്തിലെ സംസ്ഥാനത്തിന്റെ കരുത്തും ന്യൂനതകളും തിരിച്ചറിയാൻ സഹായകമായെന്നും മന്ത്രി പറഞ്ഞു. സർക്കാരിനെ സംബന്ധിച്ചു പൊതുജനാരോഗ്യ വിഷയങ്ങളിൽ ഇടപെടുന്നതിൽ വിട്ടുവീഴ്ച പാടില്ല എന്നതാണ് നിപയും പ്രളയവും പഠിപ്പിച്ച പാഠം.

നിലവിൽ കേരളം കൊവിഡ് രോ​ഗ വ്യാപനം, മരണം എന്നിവ കുറയ്ക്കുന്നതിനാണ് കൂടുതൽ ഊന്നൽ നൽകിയത്. അതേസമയം തന്നെ പ്രാദേശിക വ്യാപനം നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞു എന്നും കെ കെ ശൈലജ പറഞ്ഞു.

ഇപ്പോഴും ലോകമാകെ കൊവിഡ് മഹാമാരി വളരുകയാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം വെബിനാറിൽ പറഞ്ഞു. സ്വന്തം ജീവൻ ത്യജിച്ചും ആരോഗ്യ പ്രവർത്തകർ മറ്റുള്ളവർക്കായി പോരാടുകയാണ്. മനുഷ്യനെ സംബന്ധിച്ച് ഇപ്പോൾ നിലനിൽപ്പ് മാത്രമല്ല, ശക്തമായ തിരിച്ചു വരവ് കൂടിയാണ് വേണ്ടത്.

എല്ലാ രാജ്യങ്ങളും തങ്ങളുടെ ആരോഗ്യമേഖല ശക്തിപ്പെടുത്തണം. അതിനുവേണ്ടി സർക്കാരുകൾ കൂടുതൽ ഊന്നൽ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികവുറ്റതാക്കിയതിനുള്ള ആദരമെന്ന നിലയിലാണ് ഐക്യരാഷ്ട്രസഭ വെബിനാറിൽ ആരോ​ഗ്യമന്ത്രിയെ ഉൾപ്പെടുത്തിയത്.