ഇന്ത്യ അതിർത്തിയിൽ മിസൈലുകൾ അടങ്ങിയ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിച്ചു: കരസേനാ മേധാവി ഇന്ന് ലഡാക്കിലെത്തും
ചെെനീസ് ആക്രമണത്തെ പ്രതിരോധിക്കുവാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി ഇന്ത്യ. ഇന്ത്യ ലഡാക്ക് അതിർത്തിയിൽ മിസൈലുകൾ അടങ്ങിയ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ തിരിച്ചടിക്കാൻ സേനയ്ക്ക് സ്വാതന്ത്ര്യം നൽകിയതിനെ തുടർന്നാണിത്.
അതേസമയം കരസേനാ മേധാവി ജനറൽ മുകുന്ദ് നരവനെ ഇന്ന് ലഡാക്കിലെത്തും. ഇന്ത്യ ചൈന അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്താനാണ് അദ്ദേഹം എത്തുന്നത്. ഗൽവാൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം ഇരുസേനകളും ചർച്ച നടത്തിയതിന് പിന്നാലെയാണ് സന്ദർശനം. സംഘർഷത്തിൽ കമാൻഡിംഗ് ഓഫിസർ കൊല്ലപ്പെട്ടുവെന്ന് ചർച്ചയിൽ ചൈന സമ്മതിച്ചിരുന്നു.
അതിർത്തിയിലെ സംഘർഷത്തിനുശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും. റഷ്യ ഉൾപ്പെടെയുള്ള വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക.