ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലെ 57 അന്തേവാസികള്‍ക്ക് കൊവിഡ്: അസുഖം ബാധിച്ചവരിൽ പ്രായൂർത്തിയാകാത്ത അഞ്ചു ഗർഭിണികളും

single-img
22 June 2020

കോവിഡ് രോഗബാധ രാജ്യത്ത് ക്രമാതീതമായി പടർന്നു പിടിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 57 അന്തേവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. അന്തേവാസികളില്‍ ഏറെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണെന്നും ഇവരില്‍ അഞ്ചു പേര്‍ ഗര്‍ഭിണികളാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 

കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. പോക്‌സോ കുറ്റകൃത്യങ്ങളില്‍ ഇരയായവരാണ് കോവിഡ് ബാധിച്ച ഗർഔഭിണികളായ പെൺകുട്ടികൾ. അഞ്ചു പേരും ഡിസംബറില്‍ അഭയകേന്ദ്രത്തില്‍ എത്തുമ്പോള്‍ തന്നെ ഗര്‍ഭിണിയായിരുന്നു. 

നിലവില്‍ രണ്ടു പേര്‍ എട്ടുമാസം ഗര്‍ഭിണികളാണെന്ന് ഡെപ്യുട്ടി ചീഫ് പ്രൊബേഷന്‍ ഓഫീസര്‍ ശ്രുതി ശുക്‌ല പറഞ്ഞു. കുട്ടികളില്‍ ഒരാള്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് ആണ്. മറ്റൊരാള്‍ക്ക് ഹെപറൈറ്റീസ് സി സ്ഥിരീകരിച്ചു. ഗര്‍ഭിണികള്‍ അഞ്ചു പേരും ആഗ്ര, ഇറ്റാ, കനൗജ്, ഫിറോസാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ജൂണ്‍ 12ന് നടത്തിയ റാന്‍ഡം ടെസ്റ്റില്‍ അഭയ കേന്ദ്രത്തിലെ ഒരു ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു അന്തേവാസിയുമായി ആശുപത്രിയില്‍ പോയ ജീവനക്കാരിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പടര്‍ന്നതെന്ന് കരുതുന്നു. ഇതേതുടര്‍ന്ന് ഇവിടുത്തെ 171 അന്തേവാസികളെയും നാലു ദിവസത്തിനുള്ളില്‍ പരിശോധനയ്ക്ക് വിധേയമാക്കി. 

ഇവരില്‍ 57 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. അഭയ കേന്ദ്രത്തില്‍ 114 പെണ്‍കുട്ടികളും 37ജീവനക്കാരുമുണ്ട്. കുട്ടികളില്‍ ഏറെയും 10-18നു മധ്യേ പ്രായമുള്ളവരാണ്.